തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ഭരണസ്തംഭനത്തിന് കാരണക്കാരനായ മേയര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ കൂട്ടധര്‍ണ നടത്തി. അധികാരത്തിലേറി നൂറുദിവസത്തിനകം മാലിന്യപ്രശ്നം പരിഹരിക്കും, മുഴുവന്‍ തെരുവുവിളക്കുകളും കത്തിക്കും, തെരുവുനായ്ക്കളുടെ പ്രശ്നം പൂര്‍ണമായും പരിഹരിക്കും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് മേയര്‍ വി.കെ. പ്രശാന്ത് നല്‍കിയിരുന്നത്. എന്നാല്‍ ഇതിലൊന്നുപോലും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
മേയര്‍ വി.കെ. പ്രശാന്ത് നിഷ്ക്രിയനാണെന്നും നഗരവാസികള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഭരണത്തിലേറി എട്ടുമാസം പിന്നിട്ടിട്ടും നിറവേറ്റിയിട്ടില്ലെന്നും ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് കുറ്റപ്പെടുത്തി.
നഗരസഭാ കൗണ്‍സില്‍ അതിന്റെ ഗൗരവത്തോടെ വിളിച്ചുചേര്‍ക്കാനും നഗരവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഇതുവരെ മേയറുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിക്ക് കഴിഞ്ഞിട്ടില്ല. ഉച്ചയ്ക്കുശേഷം നഗരസഭയിലെത്തുന്ന മേയര്‍ യോഗം വിളിച്ചു ചേര്‍ക്കും. പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ പലപ്പോഴും പ്രശ്നങ്ങളില്‍ നിന്ന് മേയര്‍ ഒളിച്ചോടുകയാണ്. ചെറുപ്പക്കാരനെങ്കിലും പക്വതയോ ഭരണപരിചയമോ ഇല്ലാത്ത മേയര്‍ നഗരസഭയെ കുട്ടിക്കളിക്കുള്ള കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്നും സുരേഷ് ആരോപിച്ചു.
നഗരസഭാ പരിധിയിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ല. കത്താത്ത തെരുവുവിളക്കുകളുടെ എണ്ണം കൂടിവരുന്നു. മാലിന്യനിര്‍മാര്‍ജനത്തില്‍ തിരുവനന്തപുരം നഗരസഭ സമ്പൂര്‍ണ പരാജയമാണ്. മാലിന്യങ്ങള്‍ തെരുവില്‍ കെട്ടിക്കിടക്കുന്നു. തെരുവോരങ്ങളില്‍ കുന്നുകൂടിയിരിക്കുന്ന ഇറച്ചിമാലിന്യങ്ങള്‍ ഭക്ഷിക്കാനായി പാറശ്ശാലയിലും ആറ്റങ്ങലിലും നിന്നുവരെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ തിരുവനന്തപുരം നഗരത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു. തെരുവുനായ്ക്കള്‍ക്ക് പ്രിയങ്കരനായ മേയര്‍ നഗരത്തിലെ പത്തുലക്ഷം വരുന്ന പൗരന്മാരെ ദ്രോഹിക്കുകയാണ്. ഫയലുകള്‍ വേണ്ടവിധം പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മേയര്‍ തയ്യാറാകുന്നില്ല. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പോലും നഗരസഭ നടപ്പാക്കുന്നില്ല. സമ്പൂര്‍ണ മേഖലകളിലും പരാജയമാണെന്ന് തെളിയിച്ച മേയര്‍ വി.കെ. പ്രശാന്തിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായി അവകാശമില്ല. അദ്ദേഹം രാജിവച്ച് പോകുകയാണ് വേണ്ടതെന്നും സുരേഷ് പറഞ്ഞു.
നിലവില്‍ നഗരസഭാ ഭരണം തുടരുന്നത് കോണ്‍ഗ്രസിന്റെ സഹായത്തോടെയാണ്. ഇത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ്. അധികം വൈകാതെ ക്ഷേമപെന്‍ഷനുകളുടെ വിതരണം സിപിഎം ബ്രാഞ്ച് കമ്മറ്റികളെ ഏല്‍പ്പിക്കും. അതിന് മുന്നോടിയായാണ് കുടുംബശ്രീ പ്രവര്‍ത്തകരെക്കൊണ്ട് ഇതുസംബന്ധിച്ച സര്‍വെ നടത്തുന്നത്. ഇതോടെ അരിവാളിന് വോട്ടു ചെയ്യാത്തവര്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ കിട്ടില്ലെന്ന് വ്യക്തമായി. സിപിഎമ്മിന്റെ ഈ സ്റ്റാലിനിസ്റ്റ് സമീപനം നഗരസഭയില്‍ ബിജെപി അനുവദിക്കില്ലെന്നും ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്നും സുരേഷ് വ്യക്തമാക്കി.
ബിജെപിയുടെ 34 കൗണ്‍സിലര്‍മാരും പങ്കെടുത്ത ധര്‍ണയില്‍ പാര്‍ട്ടി നഗരസഭാ കൗണ്‍സില്‍ കക്ഷിനേതാവ് അഡ്വ വി.ജി. ഗിരികുമാര്‍ ആദ്ധ്യക്ഷ്യം വഹിച്ചു. നികുതി അപ്പീല്‍ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സിമി ജ്യോതിഷ് സ്വാഗതവും ശ്രീവരാഹം കൗണ്‍സിലര്‍ ആര്. മിനി നന്ദിയും പറഞ്ഞു. കൗണ്‍സിലര്‍മാരായ എം.ആര്. ഗോപന്, പാപ്പനംകോട് സജി, കരമന അജിത്, കെ. അനില്‍കുമാര്‍, നാരായണമംഗലം രാജേന്ദ്രന്, ആര്.സി. ബീന, ഹരിശങ്കര്‍ എന്നിവര്‍ സംസാരിച്ചു. ഒരു മണിയോടെ ധര്‍ണ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: