തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ഭൂമി തട്ടിപ്പ് നടത്തിയ അഭിഭാഷകനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കൊല്ലം പുന്തലത്താഴം നമ്പര്‍ 2 ജംഗ്ഷന് ഉല്ലാസ് നഗര്‍ വിഘ്നേശ്വരഭവനില് പത്തനംതിട്ട ചെറുകോല്‍ കാട്ടൂര്‍ പ്ലാങ്കൂടത്തില്‍ ലക്ഷ്മിനിവാസില്‍ താമസം ശശാങ്കമണിധരന് (69) നെയാണ് അറസ്റ്റുചെയ്തത്. ഇദ്ദേഹത്തിന്റെ സഹോദരിമാരുടെ പേരിലുള്ള കരിപ്പൂര്‍ അരയാമക്കോണത്തുള്ള അഞ്ചര ഏക്കര്‍ വസ്തുവാണ് വ്യാജരേഖകള്‍ ചമച്ച് ഇയാള്‍ കരസ്ഥമാക്കിയത്.
ശശാങ്കമണിധരന്റെ സഹോദരിമാരായ ലളിത, ലീലാഭായി, സരള എന്നിവര്‍ കുടുംബ വസ്തുവിലുള്ള ഒറ്റിക്കേസ് വാദിക്കുന്നതിനായി ശശാങ്കമണിധരനെ വക്കാലത്ത് ഏല്‍പ്പിക്കുകയും പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുകയുമായിരുന്നു. ഇതുമുതലെടുത്ത അഭിഭാഷകന് കേസ് വാദിച്ചു ജയിച്ചുവെങ്കിലും ഭൂമി തന്റെ പേരിലാക്കി മാറ്റി. പിന്നീട് മകന് രാജേഷ്കുമാര്‍ (40) ന്റെ പേരില്‍ എഴുതിവച്ചു. അഞ്ചര ഏക്കര്‍ വസ്തുവിലുള്ള മരങ്ങള്‍ മുഴുവന്‍ ഇവര്‍ മുറിച്ചുമാറ്റി.
ക്രൈംബ്രാഞ്ച് ഓര്‍ഗനൈസ്ഡ് ക്രൈംവിംഗ് എസ്.പി. ജോളി ചെറിയാന്റെ നേതൃത്വത്തില്‍ ഡിക്ടറ്റീവ് ഇന്‍സ്പെക്ടര്‍ എം.രവികുമാര്‍, ഡിഎസ്ഐ ജയചന്ദ്രന് നായര്‍, ഡിഎഎസ്ഐ ഗോപകുമാര്‍, സിപിഒ മനോജ്, ബാദുഷ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ മകന് രാജേഷ്കുമാര്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: