കോഴിക്കോട്: നഗരത്തിലെ എണ്ണപ്പലഹാര നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ആരോഗ്യ സംരക്ഷണ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വിഭാഗം അസി. കമ്മീഷണര്‍ പി.കെ. ഏലിയാമ്മയുടെ നേതൃത്വത്തിലാണ് ഇന്നലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എട്ടോളം പലഹാര നിര്‍മ്മാണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്. ഇവയ്ക്ക് ലൈസന്‍സുകള്‍ ഉണ്ടായിരുന്നില്ല. പലഹാരങ്ങള്‍ ഉണ്ടാക്കുന്ന എണ്ണ, പച്ചക്കറി, പഴം,പലഹാരം ഉണ്ടാക്കുന്ന വിവിധതരം മാവുകള്‍ എന്നിവ ഉപയോഗശൂന്യവും പഴക്കം ചെന്നവയുമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. പലഹാരം ഉണ്ടാക്കുന്ന പാത്രങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാത്ത തരത്തിലായിരുന്നു. പുഴുവരിക്കുന്ന പച്ചക്കറികളാണ് പലഹാരങ്ങളില്‍ ഉപയോഗിച്ചത്. പാചക തൊഴിലാളികള്‍ ഉറങ്ങുന്നതും വിശ്രമിക്കുന്നതും എല്ലാം പാചകപ്പുരയില്‍ത്തന്നെ. അടിവസ്ത്രങ്ങളടക്കമുള്ള വസ്ത്രങ്ങള്‍ ഉണങ്ങാനിടുന്നതും എണ്ണപ്പലഹാരങ്ങള്‍ സൂക്ഷിച്ച സ്ഥലത്തു തന്നെ. എലികള്‍ സൈ്വരവിഹാരം നടത്തുന്ന സ്ഥലങ്ങളാണ് പലതും. ഉപയോഗിക്കുന്ന വെള്ളം മലിനമായിരുന്നു. മാര്‍ക്കറ്റില്‍ നിന്നും ഉപേക്ഷിക്കുന്ന തരത്തിലുള്ള ഉള്ളിയും, മറ്റു പച്ചക്കറികളുമാണ് ഇവിടെ ഉപയോഗിക്കുന്നത്.
ഇവ അടച്ചുപൂട്ടാന്‍ കഴിയാതെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കുഴഞ്ഞു. കാരണം പലതിനും വാതിലുകള്‍ ഉണ്ടായിരുന്നില്ല. പാചക ത്തൊഴിലാളികള്‍ പലരും ഇതര സംസ്ഥാന തൊഴിലാളികളാണ്. വ്യക്തിശുചിത്വം പാലിക്കാതെയാണ് പലഹാര നിര്‍മ്മാണത്തില്‍ ഇവര്‍ ഏര്‍പ്പെട്ടത്. നഗരത്തിലെ മൃഗാശുപത്രിക്ക് സമീപം, അഴകൊടി, പാളയം, പുതിയപാലം, വെസ്റ്റ്ഹില്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പലതരം വടകള്‍, സമൂസ, പത്തിരി എന്നിവയാണ് പ്രധാനമായും ഇത്തരം കേന്ദ്രങ്ങളില്‍ ഉണ്ടാക്കുന്നത്. ഉടമകളില്‍ പലരും തമിഴ്നാട്ടുകാരാണ്. ഏതാണ്ട് 20,000 മുതല്‍ 50,000 വരെ പലഹാരങ്ങള്‍ മലബാറിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഇത്തരം പലഹാര നിര്‍മ്മാണ സ്ഥാപനങ്ങളില്‍ നിന്നും ദിനംപ്രതി അയക്കാറുണ്ട്.
അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പലഹാരങ്ങളുണ്ടാക്കുന്നത് കര്‍ശനമായി തടയുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി നാല് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. മൂന്നെണ്ണത്തിന്റെ പ്രവര്‍ത്തനം ഏതാണ്ട് തൃപ്തികരമാണ്. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉടമകളുമായി ഇന്നലെ ഭക്ഷ്യ സുരക്ഷ വകുപ്പുദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. നിബന്ധനകള്‍ കര്‍ശനമായി പാലിക്കാതെ കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പിഴയടച്ച് തീര്‍ക്കാവുന്നതല്ല നിലവിലുള്ള സാഹചര്യമെന്നും നിബന്ധനകള്‍ പൂര്‍ണമായി പാലിക്കാതെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ വിഭാഗം അസി. കമ്മീഷണര്‍ പി.കെ. ഏലിയാമ്മ, ഭക്ഷ്യ സുരക്ഷാ വിഭാഗം ഇന്റലിജന്‍സ് അസി. കമമീഷണര്‍ സി.ജെ. വര്‍ഗീസ്, കോഴിക്കോട് സൗത്ത് ഓഫീസര്‍ കെ. സുജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന ലെ പരിശോധന നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: