കോഴിക്കോട്: കോര്പ്പറേഷന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. മെഡിക്കല്‍ കോളജ്, പന്നിയങ്കര, മാങ്കാവ്, എന്നീ സ്ഥലങ്ങളിലെ വിവിധ ഹോട്ടലുകളില്‍ പരിശോധന നടത്തി. കടപ്പുറത്തെ പെട്ടിക്കടകള്‍ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. ഉപയോഗ ശൂന്യമായി ഉപേക്ഷിച്ച മുപ്പതോളം ഫ്രിഡ്ജുകള്‍, ഐസ് ബോക്സുകള്‍ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പിടിച്ചെടുത്തു. ബീച്ചില്‍ നിന്ന് ഇന്നലെ രണ്ടു പെട്ടിക്കടകള്‍ കൂടി പിടിച്ചെടുത്തിട്ടുണ്ട്. ഉന്തുവണ്ടികളില്‍ കച്ചവടം നടത്തുന്നവര്‍ സ്ഥിരമായി ഒരു സ്ഥലം തെരഞ്ഞെടുത്ത് കച്ചവടം നടത്തുകയാണെന്നും അവിടെ വൃത്തിഹീനമായ രീതിയിലാണ് ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അബ്ദുള്‍ മജീദ്, പി.പി. സുരേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഖാലിദ്, സാജിത്കുമാര് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ പരിശോധന നടന്നത്.പരിശോധന ഈ ആഴ്ച തുടരുമെന്നും മഴക്കാലത്ത് അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്നും കോര്പ്പറേഷന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.എം. വിജയന് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ കോഴിക്കോട് കോര്‍പ്പറോഷന്‍ നടപ്പാക്കുന്ന തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയിലൂടെ ഇവരെ പുനരധിവസിപ്പിക്കുമെന്നും അതിനുള്ള സര്‍വേ നടന്നുകഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: