തിരുവനന്തപുരം : കോടതികളില്‍ ജില്ലാ ജഡ്ജി അധ്യക്ഷനായി കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ ധാരണയായി. വഞ്ചിയൂര്‍ കോടതിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണിത്.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഉള്‍പ്പെടുന്നതായിരിക്കും കമ്മിറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിക്കന്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ തലസ്ഥാനത്തെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരുമായി ഇവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. കോടതിയില്‍ സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം തുടര്‍ന്നും അനുവദിക്കുമെന്നും ജഡ്ജിമാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം അടച്ചു പൂട്ടിയ മീഡിയ റൂം ഉടന്‍ തുറക്കുമെന്ന ഉറപ്പ് ലഭിച്ചതായി പ്രസ്ക്ലബ് പ്രസിഡന്റും അറിയിച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും ജസ്റ്റിസ് പി.ആര് രാമചന്ദ്രനും ജില്ലാ ജഡ്ജിയും അടങ്ങുന്ന സംഘമാണ് മാധ്യമപ്രവര്‍ത്തകരില്‍ നിന്നും തെളിവെടുത്തത്.
സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫിന്റെ നിര്‍ദേശ പ്രകാരമാണ് ജഡ്ജിമാരുടെ സംഘമെത്തിയത്. ഇവര്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകരെ സന്ദര്‍ശിച്ചു. ആറ് പേരാണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: