കൊച്ചി: മുന്‍ മന്ത്രി കെ.ബാബുവിനെതിരെ കഴിഞ്ഞ ദിവസം മൂവാറ്റുപുഴ കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച എഫ്ഐആറിന്റെ പകര്‍പ്പ് ഒരു മലയാളം വാര്‍ത്താ ചാനല്‍ പുറത്തു വിട്ടു. ബാബു എക്സൈസ് മന്ത്രിയായിരുന്ന കാലത്ത് ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സും ബാര്‍ ലൈസന്‍സും അനുവദിക്കുന്നതില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദുരുദേശ്യത്തോടെയാണ് ബാബു പെരുമാറിയത്. ലൈസന്‍സുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന അപേക്ഷകളില്‍ ചിലത് മനപ്പൂര്‍വ്വം തടഞ്ഞുവച്ചു. ചില അപേക്ഷകള്‍ മാസങ്ങളോളം മന്ത്രിയുടെ ഓഫീസില്‍ കെട്ടികിടന്നു. എന്നാല്‍ ചില അപേക്ഷകള്‍ കിട്ടിയ അന്നു തന്നെ അനുമതി നല്‍കുകയും ചെയ്തു. ഇത് ദുരുദേശ്യപരമാണെന്ന് എഫ്ഐആറില്‍ പറയുന്നു.
പല സ്ഥലങ്ങളിലും ബാബു ഇടപെട്ട് ബിവറേജസിന്റെ നിരവധി ഔട്ട്ലെറ്റുകള് പൂട്ടി. ഈ നീക്കത്തിന് പിന്നിലും ചില ദുരുദേശങ്ങള് ഉണ്ടായിരുന്നു. ഇതെല്ലാം വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ വരുന്നതാണെന്നും ഇക്കാര്യം വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു. ബാറുടമ വി.എം രാധാകൃഷ്ണന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നും വിജിലന്‍സ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: