വ്യാസൻ തുടർന്നു: ഭഗവൽ ചക്രത്താൽ മരിച്ചുവീണ ഭാര്യയുടെ കഴുത്തിൽ തല ചേർത്തു വെച്ചുകൊണ്ട് ഭൃഗു മഹർഷി പറഞ്ഞു. ‘വിഷ്ണുവിനാൽ സംഹരിക്കപ്പെട്ട നിന്നെ, ദേവീ, ഞാൻ ജീവിപ്പിക്കാം.
ഞാൻ ധർമ്മം അറിയുന്നവനും ആചരിക്കുന്നവനും ആണെങ്കിൽ, എന്റെ വാക്കിന് സത്യമുണ്ടെങ്കിൽ, എന്റെ തപശ്ശക്തിക്ക് ആർജ്ജവമുണ്ടെങ്കിൽ, എന്നിൽ സത്യം ശൗചം, തപസ്സ്, വേദം എന്നിവ ഇപ്പോഴും സജീവമായി ഉണ്ടെങ്കിൽ ഞാനീ തളിക്കുന്ന ജലത്താൽ നിന്നിൽ ജീവൻ ഉണരട്ടെ! ദേവവൃന്ദം എന്റെ തപശ്ശക്തി എന്തെന്ന് നേരിട്ട് കാണട്ടെ!’.
മുനിയൊരു മന്ത്രം ചൊല്ലി വെള്ളം തളിച്ചപ്പോൾ ഭൃഗു പത്നി ഒരു പുഞ്ചിരിയോടെ ഉറങ്ങിയെഴുന്നേൽക്കുന്നതുപോലെ എഴുന്നേറ്റു. എല്ലാവരും ഇരുവരെയും വാഴ്ത്തി. ദേവന്മാർ അത്ഭുതം കൂറി. ഇന്ദ്രൻ വ്യാകുലചിത്തനായി. ‘കാവ്യമാതാവ് ജീവിച്ചു വന്നു. ഇനി എന്തെല്ലാമാണ് ഉണ്ടാവുക? ശുക്രനിപ്പോൾ തപസ്സു കഴിഞ്ഞു തിരിച്ചെത്തും!’ ഇന്ദ്രന് ഉറക്കമില്ലാതെയായി.
ശരീരം ശോഷിച്ചു. എന്നാൽ അപ്പോൾ അദ്ദേഹത്തിന് ഒരുപായം തോന്നി. തന്റെ മകൾ ജയന്തിയെ വിളിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു: നിന്നെ ഞാൻ മഹാമുനിയായ കാവ്യനു കൊടുത്തിരിക്കുകയാണ്. നീ എനിക്കുവേണ്ടി അദ്ദേഹത്തെ പരിചരിച്ചു വശത്താക്കണം. അദ്ദേഹത്തിന്റെ ആശ്രമത്തിൽ ചെന്ന് ഹിതകരമായ കാര്യങ്ങൾ ചെയ്തു കൊടുത്ത് അദ്ദേഹത്തെ വശത്താക്കണം. അങ്ങനെ നിനക്ക് എന്റെ ഭയം ഇല്ലാതാക്കാൻ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: