മുട്ടം(തൊടുപുഴ): കഴിഞ്ഞ ജനുവരിയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത മുട്ടം പോലീസ് സ്റ്റേഷന് ഇല്ലായ്മകളാല്‍ വീര്‍പ്പുമുട്ടുന്നു.അന്‍പത് വര്‍ഷത്തോളം പഴക്കമുള്ള ഓടിട്ട പഴയ കെട്ടിടമാണ് ഔട്ട് പോസ്റ്റില്‍ നിന്നും പോലീസ് സ്റ്റേഷനായി ഉയര്‍ത്തിയത്. ചായം തേച്ച് മുഖം മിനുക്കിയതല്ലാതെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാതെയാണ് പോലീസ് സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ ജോലി നോക്കുന്ന പോലീസുകാര്‍ സമീപത്തുള്ള ലോഡ്ജില്‍ രണ്ട് മുറി വാടകയ്ക്കെടുത്താണ് വസ്ത്രം മാറുന്നതിനും വിശ്രമിക്കുന്നതിനുമായി ഉപയോഗിക്കുന്നത്. ഇതിനായി പതിനായിരത്തോളം രൂപ കണ്ടെത്തണം. പോലീസുകാര്‍ ശമ്പളത്തിന്റെ ഒരു വീതം വാടകയ്ക്കായി നല്‍കുകയാണ്. ഒരു മുറി വനിതാ പോലീസുകാരാണ് ഉപയോഗിക്കുന്നത്. 3 വനിതാ പോലീസ് ഓഫീസര്‍മാരാണ് ഇവിടെ ജോലി ചെയ്യുന്നത്. മൂന്ന് ചെറിയ മുറിയും ഒരു ലോക്കപ്പുമുള്ള സ്റ്റേഷനില്‍ പരാതിയുമായി ആരെങ്കിലും എത്തിയാല്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ ഉപയോഗിക്കുന്ന കസേരയാണ് പരാതിക്കാരന് നല്‍കുന്നത്. പോലീസ് ജീപ്പ് സ്റ്റേഷന്റെ മുമ്പില്‍ പടുത കെട്ടിയാണ് സംരക്ഷിക്കുന്നത്. സ്വന്തമായി 75 സെന്റ് സ്ഥലമുള്ള പോലീസ് സ്റ്റേഷനാണ് ഈ ഗതികേടുള്ളത്. ഒരു പ്രിന്‍സിപ്പല്‍ എസ്.ഐയും ഒരു അഡീഷനല്‍ എസ് ഐയും മൂന്ന് എ എസ് ഐ യും ഉള്‍പ്പെടെ 30 പേരാണ് ശ്വാസം മുട്ടി ഇവിടെ ജോലി നോക്കുന്നത്. ഉദ്ഘാടന വേളയില്‍ വിശാലമായ പോലീസ് സ്റ്റേഷന് ഉടന്‍ നിര്‍മ്മിക്കും എന്ന മുന്‍ ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം പാഴായിരിക്കുകയാണ്. പോലീസുകാരുടെ കുറവ് മൂലം ഡ്യൂട്ടിയിലുള്ളവര്‍ക്ക് ഒന്നിടവിട്ട് നൈറ്റ് ഡ്യൂട്ടിയും ചെയ്യേണ്ടി വരുന്നു.നിയമത്തെ പരിരക്ഷിക്കാന്‍ യൂണിഫോം അണിഞ്ഞ മുട്ടം സ്റ്റേഷനിലെ പോലീസുകാര്‍ വസ്ത്രം മാറുവാനും പ്രാഥമിക ആവശ്യങ്ങള്‍ക്കും മുറി വാടകക്കെടുത്താണ് ഡ്യൂട്ടി ചെയ്യുന്നത് എന്നത് ഇവരുടെ ഗതികേടിന്റെ നേര്‍കാഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: