കുമളി : പീരുമേട് താലൂക്കിലെ തേയില ,ഏലം തോട്ടങ്ങളില്‍ പണിയെടുക്കുന്ന അന്യസംസ്ഥാനക്കാരെ സംബന്ധിച്ച് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്കുന്ന കണക്കുകളില്‍ പൊരുത്തക്കേടുകള്‍. തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്ലാന്റേഷന് ലേബര്‍ വകുപ്പും ,പോലീസ് വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നല്കുന്ന കണക്കുകള്‍ തമ്മിലാണ് പൊരുത്തക്കേട്. പീരുമേട്ടിലെ അന്‍പത്തി രണ്ടു അംഗീകൃത വന്‍കിട തോട്ടങ്ങളില്‍ ആകെ ആയിരത്തില്‍ താഴെ അന്യ സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുവെന്നാണ് ലേബര്‍ വകുപ്പിന്റെ കണക്കുകള്‍ പറയുന്നത് .ചെറുകിട തോട്ടങ്ങളിലെ ആളുകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ തങ്ങളുടെ അധികാര പരിധിയില്‍ വരുന്നില്ല എന്നാണ് വകുപ്പ് നല്കുന്ന മറുപടി . എല്ലാ വിഭാഗം തോട്ടങ്ങളുടെയും ആകെ കണക്കെടുത്താല്‍ ഇതിന്റെ നാലു ഇരട്ടിയെങ്കിലും വരുമെന്ന് ട്രേഡ് യൂണിയന് നേതാക്കള്‍ തുറന്നു സമ്മതിക്കുന്നു.പരമാവധി മറു നാട്ടുകാരെ തങ്ങളുടെ യൂണിയനില്‍ ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഇവരെ കുറിച്ച് വ്യക്തിപരമായ കൂടുതല്‍ അന്വേഷണം നടത്താറില്ല . പീരുമേട് ,വണ്ടിപ്പെരിയാര്‍ , വാഗമണ്‍ മുതലായ പോലീസ് സ്റ്റേഷനുകളില്‍ അന്യ സംസ്ഥാനക്കാരുടെ വിവരങ്ങള്‍ രേഖപെടുത്തുന്നുണ്ടെക്കിലും യാതൊരു മുന്നറിയിപ്പുമില്ലാതെ നിരന്തരം തോട്ടങ്ങള്‍ മാറുന്ന പ്രവണത പോലീസിനെയും ബുദ്ധിമുട്ടിക്കുന്നു . ഗ്രാമ പഞ്ചായത്തുകള്‍ക്കാകട്ടെ ഇതു സംബന്ധിച്ച യാതൊരു കണക്കുമില്ല. കുടുംബത്തോടെ എത്തുന്നവരുടെ കുട്ടികളെ സംബന്ധിച്ചും വ്യക്തമായ വിവരങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ലഭ്യമല്ല .സര്‍ക്കാര്‍ വകുപ്പുകളുടെ കര്ക്കശ്യമില്ലായ്മ ബോധ്യമുള്ള ഇടനിലക്കാര്‍ ഇതു മുതലാക്കി കേരളത്തില്‍ തന്നെ കൃത്രിമ രേഖകള്‍ തയ്യാറാക്കി നല്കി തൊഴിലാളികളെ എത്തിച്ചു മാനേജ്മെന്റുകളില്‍ നിന്ന് കമ്മീഷന് പറ്റുന്നു . സര്‍ക്കാര്‍ രേഖകള്‍ വ്യാജമായി നിര്‍മ്മിക്കുന്നവര്‍ പിടിക്കപ്പെട്ടാല്‍ പലപ്പോഴും ഭരണ സ്വാധീനത്തിന്റെ തണലില്‍ രക്ഷപെടുന്നു .അതുമായി ബന്ധപ്പെട്ട അന്വേഷണവും മരവിപ്പിക്കുന്നു . ജന്മനാട്ടില് കുറ്റകൃത്യങ്ങള്‍ ചെയ്ത ശേഷം നിയമത്തിന്റെ കണ്ണില്‍ പെടാതെ ഇടുക്കിയിലെ തോട്ടങ്ങള്‍ ഒളിത്താവളമാക്കാന്‍ ഈ രീതിയില്‍ നമ്മുടെ ഭരണ സംവിധാനം തന്നെ ഇവരെ പരോക്ഷമായി സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: