ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ പടിവാതില്ക്കല് പാറേമാവിലുള്ള കൊലുമ്പന്‍ സാമാധി നവീകരണം പ്രഖ്യാപനത്തിലൊതുങ്ങി. സമാധിക്കു മുന്നില്‍ കെ.എസ്.ഇ.ബി ആഡംബരത്തോടെ ടിക്കറ്റ് കൗണ്ടറും ശില്പചാതുര്യത്തോടെ ഗേറ്റുകളും സ്ഥാപിച്ചിട്ട് ഏറെ നാളുകളായി. ഇതിനു സമീപം അണക്കെട്ടിനോട് ചേര്‍ന്ന് വിനോദ സഞ്ചാരികള്‍ക്കായി നിര്‍മ്മിച്ച കോട്ടേജുകളും ലക്ഷങ്ങള്‍ ചെലവിട്ട് നവീകരിച്ചു. എന്നാല്‍ പ്രധാന പാതയോരത്തെ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന സ്മൃതി കൂടിനുള്ളിലെ കൊലുമ്പന്‍ സമാധി നവീകരിക്കാന്‍ മാത്രം അധികൃതര്‍ മറന്നുപോയി.
തെരഞ്ഞെടുപ്പുകളില്‍ ജില്ലയിലെ പ്രമുഖ സ്ഥാനാര്‍ത്ഥികളും ഇവിടെവന്ന് അനുഗ്രഹം തേടിപോകുന്ന പതിവുണ്ട്. ഇതിനുശേഷം മാത്രമാണ് ഇവര്‍ തൊട്ടടുത്തുള്ള കളക്ട്രേറ്റില്‍ എത്തി പത്രികകള്‍ സമര്‍പ്പിക്കുന്നത്. കൊലുമ്പന്‍ സമാധി നവീകരിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് പറയുന്ന ഈ കൂട്ടര് ഇവിടേക്ക് പിന്നെ തിരിഞ്ഞു നോക്കണമെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പ് വരണം. 2010 നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാംവട്ടം അങ്കത്തിനിറങ്ങിയ റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ കൊലുമ്പന്‍ സമാധി നവീകരിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ആദ്യ ബജറ്റില്‍തന്നെ 5 ലക്ഷം രൂപ നവീകരണത്തിനായി മാറ്റിവെച്ച് കൈയ്യടിയും നേടി. എന്നാല്‍ പിന്നീടങ്ങോട്ട് നടപടിയൊന്നും ഉണ്ടായില്ല. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ റോഷി പറഞ്ഞത് കൊലുമ്പന്‍ സമാധിയില്‍ പൂന്തോട്ടവും പാര്‍ക്കും ഉയരുമെന്നാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും കൊലുമ്പന്‍ സമാധി പഴയപടിതന്നെയാണ്. സമാധിസ്ഥലത്തെ ഈ ശോചനീയവസ്ഥയ്ക്ക് അധികൃതരുടെ അവഗണനയ്ക്ക് പരിഹാരം ഉണ്ടായിട്ടില്ലയെങ്കില് പ്രശ്നം ഗുരുതരമാകുമെന്നാണ് വനവാസികള്‍ അടക്കമുള്ള നാട്ടുകാരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: