ന്യൂദല്‍ഹി: ബിഎസ്പി നേതാവ് മായാവതിക്കെതിരെ പരാമര്‍ശം നടത്തിയ മുന്‍ ബിജെപി നേതാവ് ദയാശങ്കര്സിങിന്റെ ഭാര്യയ്ക്കും മകള്‍ക്കും നേരേ ബിഎസ്പി പ്രവര്‍ത്തകരുടെ ക്രൂര അക്രമം. ദയാശങ്കറിന്റെ ഭാര്യയും മുന്‍ ലഖ്നൗ സര്‍വ്വകലാശാല അധ്യാപികയുമായ സ്വാതിയേയും മകളെയും ശാരീരികമായി അപമാനിച്ച ബിഎസ്പി പ്രവര്‍ത്തകര്‍ മോശമായ വാക്കുകള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ദയാശങ്കറിന്റെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മായാവതിയുടെ സീറ്റുകച്ചവടത്തെ ലൈംഗിക തൊഴിലാളിയുടെ രീതിയേക്കാള്‍ മോശമാണെന്ന വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് ദയാശങ്കര്‍ സിങിനെ ബിജെപി പദവികളില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികളും അക്രമങ്ങളും നടത്തിയ ബിഎസ്പിക്കാര്‍ വിഷയത്തെ തെരഞ്ഞെടുപ്പ് പ്രചാരണായുധമായി മാറ്റാനുള്ള ശ്രമത്തിലാണ്. ഇതിനിടെയാണ് ദയാശങ്കര്സിങിന്റെ കുടുംബത്തിന്റെ നേര്‍ക്കും അക്രമങ്ങള്‍ അരങ്ങേറിയത്.
തന്നെയും മകളെയും വിളിച്ചിറക്കിയ ബിഎസ്പിക്കാര്‍ അപമാനിച്ചു. ചെറിയ കുട്ടിയായ മകളെ മാനസികമായി പീഡിപ്പിക്കാന്‍ ബിഎസ്പിക്കാര്‍ ശ്രമിച്ചു. കുട്ടിക്കെതിരെ ഉപയോഗിച്ച മോശം വാക്കുകള്‍ കനത്ത മാനസികാഘാതമാണ് ഉണ്ടാക്കിയത്. മകളെ അപമാനിക്കുന്ന വിധത്തില്‍ എന്തു കുറ്റകൃത്യമാണ് അവള് ചെയ്തത്. ബിഎസ്പി നേതാവ് മായാവതിയെ മുറിവേല്‍പ്പിച്ച അതേ വാക്കുകള്‍ തന്നെയല്ലേ തനിക്കും മകള്‍ക്കും ബിഎസ്പിക്കാരില്‍ നിന്നും ഏറ്റത്.
എന്താ അത്തരം വാക്കുകള്‍ തങ്ങളെ മുറിവേല്‍പ്പിക്കില്ലേ, സ്വാതി ചോദിച്ചു.
തനിക്കും മക്കള്‍ക്കും എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ മായാവതി മാത്രമായിരിക്കുമെന്നും സ്വാതി പറഞ്ഞു. തങ്ങളെ ആക്രമിച്ചവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. മകളെ മാനസികമായി അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും സ്വാതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: