മാവേലിക്കര: അനധികൃത മദ്യവില്‍പ്പന പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ചവരെ സംരക്ഷിക്കുന്നതിനു പിന്നില്‍ ചില സിപിഎം നേതാക്കളാണെന്ന് ആരോപണം.
ഇത് സംബന്ധിച്ച് ഒരു വിഭാഗം സിപിഎമ്മുകാര്‍ ജനകീയ പ്രതികരണവേദിയുടെ പേരില്‍ പോസ്റ്റര്‍ ഇറക്കി. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ടു പേര് കൂടി അറസ്റ്റിലായി. ചൂരല്ലൂര്‍ അംബികഭവനം സജി (കൊച്ചുമോന്-38), വരേണിക്കല്‍ ഷൈജു ഭവനം ഷൈജു (35) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
തെക്കേക്കര ചൂരല്ലൂര്‍ എല്‍ഐസി കോളനിയില്‍ അനധികൃത മദ്യനിര്‍മ്മാണത്തിനും വില്‍പ്പനയും നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം എത്തിയത്. മദ്യമാഫിയ സംഘത്തിലെ പ്രധാനിയായ ശ്രീകുമാര്‍(42), തെക്കേക്കര ചൂരല്ലൂര്‍ ശിവപ്രസാദ് ഭവനത്തില്‍ മനോജ്(43) എന്നിവരെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ സംഘടിച്ചെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം ആക്രമിക്കുകയായിരുന്നു.
എക്സൈസ് സംഘത്തിനെ ആക്രമിച്ചിട്ടും പോലീസിന്റെ ഭാഗത്തുനിന്നും കാര്യമായ പരിശോധന കോളനിയില്‍ നടന്നില്ലെന്ന് ആക്ഷേപമുണ്ട്. കോളിനിയിലെ ഭൂരിഭാഗം പേരും അക്രമണത്തില്‍ പങ്കാളികളായിട്ടുണ്ടെന്നായിരുന്നു പോലീസിന്റെ ആദ്യ നിലപാട്. എന്നാല്‍ ചില സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്താല്‍ പോലീസ് കാര്യമായ അന്വേഷണം നടത്തിയിട്ടില്ല.
അതിനാല്‍ ആക്രമണത്തില്‍ പങ്കാളികളായ പലരും ഇപ്പോഴും സസുഖം കോളിനിയില്‍ കഴിയുകയാണ്. മേഖലയില്‍ നടക്കുന്ന പല ആക്രമണങ്ങള്‍ക്ക് പിന്നിലും ഇവിടെ നിന്നുള്ളവരെയാണ് ചില സിപിഎം നേതാക്കള്‍ ഉപയോഗിക്കുന്നത്. പ്രതികളെ സംരക്ഷിക്കേണ്ടത് ചിലരുടെ ആവശ്യമാണെന്നും സിപിഎം പ്രദേശിക നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: