വൈക്കം: ജീവനക്കാരുടെ മുന്നില്‍വച്ച് സൂപ്രണ്ടിനെ കയ്യേറ്റം ചെയ്യാന്‍ ഓവര്‍സിയറുടെ ശ്രമവും അസഭ്യവര്‍ഷവും. വീട് നിര്‍മ്മാണത്തിനുള്ള അനുമതി നിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. ഒരാളുടെ വീടുനിര്‍മാണത്തിനുള്ള പെര്‍മിറ്റ് ആവശ്യപ്പെട്ട് ഭരണപക്ഷത്തെ കൗണ്‍സിലര്‍ ഓവര്‍സിയറെ സമീപിച്ചു. എന്നാല്‍ മുടന്തന്‍ ന്യായങ്ങള്‍ ഉയര്‍ത്തി ഓവര്‍സിയര്‍ അപേക്ഷ നിരസിച്ചു. ഒടുവില്‍ വിഷയം സൂപ്രണ്ടിന്റെ മേശപ്പുറത്തെത്തി. അപേക്ഷ പരിശോധിച്ചപ്പോള്‍ പെര്‍മിറ്റ് നല്കുന്നതില് കുഴപ്പമില്ലെന്ന് മനസ്സിലാക്കിയ സൂപ്രണ്ട് ഇതിന് പരിഹാരം കാണുവാന്‍ ഓവര്‍സിയറോട് നിര്‍ദ്ദേശിച്ചു. ഇതില്‍ പ്രകോപിതനായ ഓവര്‍സിയര്‍ അസഭ്യവര്‍ഷം ചൊരിഞ്ഞ് സൂപ്രണ്ടിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു .വിഷയം രൂക്ഷമായിട്ടും നഗരസഭാ സെക്രട്ടറി അനങ്ങാപ്പാറനയം സ്വീകരിച്ചതായും ആക്ഷേപമുണ്ട്. കഴിഞ്ഞ യുഡുഎഫ് ഭരണസമിതിയുടെ കാലംമുതല്‍ ഇദ്ദേഹംതന്നെയാണ് നഗരസഭാ സെക്രട്ടറി. ഇദ്ദേഹം ഇപ്പോഴത്തെ ഭരണസമിതിക്കും പ്രിയപ്പെട്ട വ്യക്തിയാണ്. ഒട്ടുമിക്ക പദ്ധതികള്‍ക്കും വഴിമുടക്കിയാകുന്നത് സെക്രട്ടറിയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. നഗരത്തിലെ മാലിന്യങ്ങള്‍ നീക്കുന്നതു സംബന്ധിച്ചും വഴിവിളക്കുകള്‍ തെളിക്കുന്നതും ഓടകള്‍ വൃത്തിയാക്കുന്നതു സംബന്ധിച്ചുമെല്ലാമുള്ള കാലതാമസങ്ങള്‍ക്ക് ഉദ്യോഗസ്ഥതലത്തിലെ ചില വഴിമുടക്കികളാണ് തടസ്സം നില്‍ക്കുന്നതെന്നാണ് ആക്ഷേപം. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ചില കൗണ്‍സിലര്‍മാര്‍ ഇതിനെതിരെയെല്ലാം രംഗത്ത് വരുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥകൂട്ടായ്മ ഇതിനെല്ലാം പുല്ലുവിലയാണ് കല്പിക്കുന്നത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ ഓവര്‍സീയര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി നഗരസഭാ ചെയര്മാന് എന്‍. അനില്‍ബിശ്വാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: