കണ്ണൂര്‍: ജില്ലയിലെ ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മാനന്തേരിയില്‍ തൊണ്ടിലേരി ലക്ഷംവീട്ടില്‍ 16 വയസ്സുകാരന് ലീഷ്മാനിയാസിസ് സ്ഥിരീകരിച്ചു. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.കെ.ബേബിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.എം.കെ.ഷാജ്, ജില്ലാ മലേറിയ ഓഫീസര്‍ കെ.കെ.ഷിനി എന്നിവര്‍ മാനന്തേരി സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇന്‍സെക്ട് കലക്ഷന്‍ നടത്തി.
ഏകകോശ ജീവികളായ ലീഷ്മാനിയ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കളാണ് ലീഷ്മാനിയാസിസിന് കാരണം. ഫ്ളെബൊട്ടൊമിന്‍ സാന്റ് ഫ്ളൈ അഥവാ മണലീച്ചയാണ് ഈ രോഗം പരത്തുന്നത്. ഒരു കൊതുകിന്റെ ഏകദേശം മൂന്നിലൊന്ന് മാത്രം വലിപ്പമുള്ള ചെറു ഷഡ്പദങ്ങളാണ് മണലീച്ചകള്‍. ഇവ പകല്‍ സമയത്ത് അധികവും പ്രവര്‍ത്തനനിരതമാകാറില്ല. വീടിന്റെയും തൊഴുത്തിന്റെയുമൊക്കെ ഇരുണ്ട മൂലകളിലോ മണ്‍ഭിത്തികളിലെ ചെറിയ വിടവുകളിലോ വിള്ളലുകളിലോ സുഷിരങ്ങളിലോ ഒക്കെയാണ് ഇവ വിശ്രമിക്കാറുള്ളത്. മനുഷ്യരില്‍ രോഗം പ്രത്യക്ഷപ്പെടാന്‍ പലപ്പോഴും 8 മുതല്‍ 10 മാസം വരെ ആവശ്യമാണ്. ചില അവസരങ്ങളില്‍ ഇത് 10 ദിവസം കൊണ്ട് ഉണ്ടാകുന്നതായും രണ്ടര വര്‍ഷം വരെ നീണ്ടുപോയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ക്യൂട്ടേനിയസ് ലീഷ്മാനിയാസിസ്: ഏറ്റവും അധികമായി കാണപ്പെടുന്നത് തൊലിപ്പുറമേയുള്ള ലീഷ്മാനിയാസിസ് ആണ്. തൊലിപ്പുറമെ ചെറിയ കുരു പോലെയാണ് ആരംഭിക്കാറെങ്കിലും സാവധാനം വ്രണമായി മാറും. വ്രണമുണ്ടായ ശരീരഭാഗവുമായി ബന്ധപ്പെട്ട് കഴല വലുതാവാറുണ്ട്. പലപ്പോഴും കുറച്ചു കഴിഞ്ഞ് ഈ വ്രണം ഉണങ്ങും. മുഖത്തും കഴുത്തിലും നെഞ്ചിലും കൈകാലുകളിലുമാണ് കൂടുതലായും വ്രണങ്ങള്‍ കാണപ്പെടുന്നത്.
വിസറല്‍ ലീഷ്മാനിയാസിസ് (കാലാ അസാര്) : ആന്തരികാവയവങ്ങളെ ബാധിക്കുന്ന രോഗാവസ്ഥയാണ് കാലാ അസാര്. ഇത് ഗുരുതരമാകുന്നതും മരണകാരിയായി മാറാവുന്നതുമായ രോഗമാണ്. രോഗാണുബാധയുള്ള സാന്റ്ഫ്ളൈയുടെ കടിയേറ്റ് 2 മുതല്‍ 6 മാസത്തിനുള്ളിലാണ് രോഗമുണ്ടാകുക. ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞാണ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാറ്. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പനി, ക്ഷീണം, ശരീരത്തിന്റെ തൂക്കം കുറയല്‍, വയറു വീര്‍ത്ത് നിറഞ്ഞുവരുന്നതായി തോന്നല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. പലപ്പോഴും ഇതോടൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നതിനാല്‍ മറ്റ് ബാക്ടീരിയകള്‍ വഴിയുള്ള അണുബാധയും വിളര്‍ച്ചയും രക്തസ്രാവവുമൊക്കെയുണ്ടാകാം. യഥാസമയം ചികിത്സ എടുത്തില്ലെങ്കില്‍ മരണം സംഭവിക്കും.
സാന്റ് ഫ്ളൈയുടെ കടിയേല്‍ക്കാതിരിക്കാന്‍ വളരെ ചെറിയ സുഷിരങ്ങളുള്ള കൊതുകുവല ഉപയോഗിക്കുക. ഇത്തരം പ്രാണികളെ വികര്‍ഷിക്കുന്ന തരം ലേപനങ്ങള്‍ ഉപയോഗിക്കുക. വ്യക്തി ശുചിത്വം പാലിക്കുക. വീടുകളുടെ ഭിത്തികള്‍ സിമന്റ് ഉപയോഗിച്ച് വൃത്തിയായി പ്ലാസ്റ്റര്‍ ചെയ്യുക. ഭിത്തികളിലുള്ള സുഷിരങ്ങള്‍ അടക്കുക. ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളിലേക്ക് ട്രക്കിങ്ങിനും പിക്നിക്കിനും പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡിഎംഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: