കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സിപിഎം പ്രവര്‍ത്തകരുടെ പീഡനത്തിന് ഇരയാവേണ്ടി വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും പ്രാദേശിക നേതാക്കളേയും കോണ്‍ഗ്രസ് നേതൃത്വം കൈയൊഴിയുന്നത് പതിവാകുന്നു. ഏറ്റവും ഒടുവില്‍ ഏതാനും നാളുകള്‍ക്കിടയില്‍ സിപിഎമ്മില്‍ നിന്നും പീഡനങ്ങള്‍ നേരിടേണ്ടി വന്ന തലശ്ശേരി കുട്ടിമാക്കൂലിലും കല്ല്യാശ്ശേരിയിലുമുളള കോണ്‍ഗ്രസ് കുടുംബങ്ങളോടാണ് കോണ്‍ഗ്രസ് നേതൃത്വം അലംഭാവം കാട്ടുന്നത്. ഇതുസംബന്ധിച്ച് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുളളില്‍ വിമര്‍ശനവും പ്രതിഷേധവും ശക്തമാവുന്നു. നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ജില്ലയുടെ പല മേഖലയിലും പാര്ട്ടിവിടാനുളള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
തലശ്ശേരി കുട്ടിമാക്കൂലില്‍ ദളിത്കുടുംബത്തിന് നേരെയുണ്ടായ സിപിഎം പീഡനം ദേശീയശ്രദ്ധ നേടിയിരുന്നു. കോണ്‍ഗ്രസ് തലശ്ശേരി ബ്ളോക്ക് ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി നേതാവുമായ കുട്ടിമാക്കൂലിലെ എന്‍.രാജന്റെ കുടുംബത്തെ സിപിഎം പ്രവര്‍ത്തകര്‍ നിരന്തരമായി ആക്രമിക്കുകയും രാജന്റെ മക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്നതിലൊതുങ്ങി കോണ്‍ഗ്രസ്സിന്റെ പ്രതിരോധവും സംരക്ഷണവും. ദളിതര്‍ക്ക് നേരെ ഇവിടെ നടന്ന സി.പി.എമ്മിന്റെ അതിക്രമങ്ങള്‍ സംബന്ധിച്ച് സാക്ഷിപറയാന്‍ പോലും കോണ്‍ഗ്രസ്സുകാരെ കിട്ടാത്ത അവസ്ഥയാണുള്ളത്. ദേശീയ, സംസ്ഥാന വനിതാ കമ്മിഷനുകളും പട്ടികജാതി കമ്മിഷനുകളും സംഭവത്തില്‍ ഇടപെട്ടെങ്കിലും നടപടികള്‍ സംബന്ധിച്ച് സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നില്ലെന്നും ആരോപണമുണ്ട്. കല്ല്യാശ്ശേരിയില്‍ വനിതാ ആയുര്‍വേദ ഡോക്ടറുടെ ക്ലീനിക്ക് സിപിഎമ്മുകാര്‍ അടച്ചുപൂട്ടിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വേണ്ട രീതിയില്‍ ഇടപെടാഞ്ഞതും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ക്കും അണികള്‍ക്കിടയിലും ജില്ലാ നേതൃത്വത്തിനെതിരെ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. സിപിഎം ശക്തികേന്ദ്രമായ കല്ല്യാശ്ശേരിയില്‍ ആയുര്‍വ്വേദ ഡോക്ടറായ നീതയുടെ അമ്മ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിച്ചതിലുള്ള വിരോധമാണ് ഡോക്ടറുടെ ക്ലീനിക്ക് അടച്ചുപൂട്ടിക്കാന്‍ കാരണം. എന്നാല്‍ ക്ലീനിക്ക് തുറന്നുപ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. സി.പി.എമ്മുമായി ധാരണയിലെത്താന്‍ കോണ്‍ഗ്രസ്സിന്റെ ഒരു ഉന്നതനേതാവ് ഡോക്ടറെ ഉപദേശിച്ചതും ഏറെ വിവാദമാവുകയും ഡോക്ടറും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും ഇക്കാര്യത്തില്‍ ജില്ലാ നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ ഈ നിലപാടില്‍ തികച്ചും നിരാശരാണ് ഡോക്ടറും കുടുംബവും. കല്ല്യാശ്ശേരിയിലെയും കുട്ടിമാക്കൂലിലെയും പ്രശ്നങ്ങളില്‍ പാര്‍ട്ടി സ്വീകരിച്ച തണുപ്പന്‍ സമീപനം കഴിഞ്ഞ ദിവസം നടന്ന കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ചര്‍ച്ചാവിഷയമാവുകയും ഒരു വിഭാഗം നേതാക്കള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അതേസമയം, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഡോ.നീതയുടെയും കുട്ടിമാക്കൂലിലെ രാജന്റെയും കുടുംബങ്ങളെ സന്ദര്‍ശിച്ച് കഴിഞ്ഞ ദിവസം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. കുട്ടിമാക്കൂല്‍ പ്രശ്നത്തില്‍ ദളിത് സംഘടനകളുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും കുമ്മനം ഉറപ്പു നല്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: