? അങ്ങ് രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ വന്നതെങ്ങനെ? പ്രചാരകനായതെങ്ങനെ?
= ഭാഗ്യവശാല്‍ എന്റെ വീട്ടില്‍ എന്റെ ജ്യേഷ്ഠന് ചെറുപ്പംമുതല്‍ ശാഖയില്‍ പോകുമായിരുന്നു. അങ്ങനെ ഞാനും ശൈശവാവസ്ഥയില്‍ത്തന്നെ സംഘത്തില്‍ പ്രവേശിച്ചു.
? എവിടെ, മഹാരാഷ്ട്രയിലോ?
= അല്ല. മധ്യഭാരതത്തിലെ ഇന്തോറിലായിരുന്നു ഞങ്ങള്‍. ദീര്‍ഘകാലം ഞാന്‍ അവിടെത്തന്നെയായിരുന്നു. പിന്നീട് മുംബൈയില്‍ വന്നു. സംഘവുമായുള്ള ബന്ധം അവിടെയും തുടര്‍ന്നു. വളരുന്തോറും സംഘത്തെപ്പറ്റിയുള്ള അറിവ് കൂടിയും വന്നു. കുറേശ്ശെയായി സംഘത്തില്‍ ഞാന്‍ ചുമതലകള്‍ ഏറ്റെടുത്തു തുടങ്ങി.
? മുംബൈയില്‍ അങ്ങ് പഠിക്കുകയായിരുന്നോ, അതോ ജോലിയിലായിരുന്നോ?
= അവിടെ ഞാന്‍ പഠിക്കുകയും ചെയ്തു; കുറച്ചുകാലം ഒരു ഫാക്ടറിയില്‍ ജോലിയും ചെയ്തു. പോകപ്പോകെ എന്റെ ജീവിതത്തിലും സംഘത്തിനും സ്ഥാനമുണ്ടാകണം എന്ന തോന്നല്‍ ശക്തമായി. സംഘകാര്യം അവിരാമം നടക്കും. അതിന്റെ ഉപകരണമാകാനേ നമുക്ക് കഴിയൂ. ഭാഗ്യമെന്നു പറയട്ടെ. എന്റെ വീട്ടുകാര്‍ പ്രചാരകനാകാന്‍ അനുവദിച്ചു. സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചു. സംഘത്തിന്റെ ഭാരവാഹികളും എന്നെ പ്രചോദിപ്പിച്ചു. അങ്ങനെ ഞാന്‍ പ്രചാരക ജീവിതം തുടങ്ങി.
? ആര്‍എസ്എസിന് ഇപ്പോള്‍ 90 വയസ്സായി. തിരിഞ്ഞുനോക്കുമ്പോള്‍ ഏറ്റവും വലിയ നേട്ടമെന്താണ്?
= നേട്ടങ്ങള്‍ ഒരുപാട്. എന്നാല്‍ ഒരു കാര്യം ഓര്‍ക്കണം. ഒരു വ്യക്തിയുടെ ജീവിതത്തില്‍ 90 വയസ്സ് വളരെ വലുതാണ്. നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും കണക്കെടുക്കാന്‍ പറ്റിയ സമയം.
പക്ഷെ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള സംഘടനകളുടെ കാര്യത്തില്‍ 90 വളരെ വലുതല്ല. തീരെ ചെറുതുമല്ല. എന്തിനുവേണ്ടിയാണോ ഈ പ്രവര്‍ത്തനം തുടങ്ങിയത് ആ ദിശയില്‍ എത്ര കണ്ടു മുന്നേറി എന്നു പരിശോധിക്കുമ്പോള്‍ സംഘസ്ഥാപകന്റെ പ്രതീക്ഷകള്‍ പലതും പല രീതിയില്‍ നിറവേറിയതായി കാണാം.
നേട്ടമാണല്ലോ ചോദിച്ചത്. ജാതിമത പ്രാദേശികഭേദമെന്യേ കന്യാകുമാരി മുതല്‍ കശ്മീര്‍-വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍വരെ കഴിയുന്നവരെല്ലാം ഒന്നാണ്. ഈ സമാജത്തിലെ ഒരംഗമാണ് ഞാന്‍ എന്നഭിമാനിക്കുന്ന ലക്ഷക്കണക്കിനു സ്വയംസേവകരെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞു എന്നത് ഒരു നേട്ടം. മാത്രമല്ല, ഇവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് വലിയൊരു സമൂഹം ഈ ഏകാത്മതയുടെ അംഗമായിത്തീരുന്നു.
ഇതുതന്നെ വലിയൊരു നേട്ടം.
മറ്റൊരു കാര്യം- ഹിന്ദു സമാജത്തിന്റെ വലിയൊരു ന്യൂനതയാണ് അതിന്റെ നിഷ്ക്രിയത്വം. ചെയ്യേണ്ട കാര്യങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള വൈമനസ്യം നമ്മുടെ ഒരു കുറവുതന്നെയാണ്. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന വളരെ കുറച്ചുപേര്‍ ഭാഗ്യവശാല്‍ നമുക്ക് ലഭിച്ചു. എന്നാല്‍ സമാജപരിവര്‍ത്തനത്തിന് ഇത്രയും പേര് പോര. ഈ അവസ്ഥയില്‍ ഇന്ന് ആത്മാര്‍ത്ഥമായും നിസ്വാര്‍ത്ഥമായും പ്രതിഫലേച്ഛയില്ലാതെയും ലക്ഷക്കണക്കിനു സ്വയംസേവകര്‍ വിവിധരംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. വിദ്യാഭ്യാസ, സാമ്പത്തിക സാമൂഹ്യരംഗങ്ങളിലെല്ലാംതന്നെ തനമനധനപൂര്വം സ്വയംസേവകര്‍ പ്രവര്‍ത്തിക്കുന്നു. ഇതാണ് മറ്റൊരു നേട്ടം.
? സ്വാതന്ത്ര്യസമരത്തില്‍ സംഘത്തിന്റെ പങ്കിനെച്ചൊല്ലി നിലയ്ക്കാത്ത വിവാദങ്ങള്‍ നവമാധ്യമങ്ങളില്‍ നടക്കുന്നു. വാസ്തവത്തില്‍ എന്തായിരുന്നു സംഘത്തിന്റെ പങ്ക്?
= പഴയൊരു വിഷയമായതിനാല്‍ ഇതിന്റെ സന്ദര്‍ഭം ഒന്നു വിശദീകരിക്കേണ്ടതുണ്ട്.
സംഘം പ്രവര്‍ത്തനമാരംഭിച്ചത് 1925 ലാണ്. 1940 ആയപ്പോഴേക്കും സംഘസ്ഥാപകന് ദിവംഗതനായി. അഖിലഭാരത തലത്തിലുള്ള ഏതു ദൗത്യത്തിനും പതിനഞ്ചു വര്‍ഷം പോര. ഒരു തലംവരെയൊക്കെ ഞങ്ങള്‍ വളര്‍ന്നിരുന്നു.
എന്നാല്‍ സ്വാതന്ത്ര്യ സമരത്തെ സ്വാധീനിക്കത്തക്ക വളര്‍ച്ച എത്തിയിരുന്നില്ല. ഇത് തുറന്നുസമ്മതിക്കുന്നതില്‍ സങ്കോചവുമില്ല. ഒരു കാര്യം സത്യമാണ്. 1942 ല്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ പ്രഖ്യാപിക്കപ്പെട്ട ക്വിറ്റ് ഇന്ത്യ സമരത്തിന് ഞങ്ങള്‍ പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്തിരുന്നു. അത് ആരും ആവശ്യപ്പെട്ടിട്ടു ചെയ്തതല്ല. ആ സമരം ആവുംവിധം വിജയിപ്പിക്കാനുള്ള നിര്‍ദ്ദേശം സ്വയംസേവകര്‍ക്കു കൊടുത്തിരുന്നു. സംഘത്തിന്റെ പേരിലായിരുന്നില്ല ആ സഹകരണം. പക്ഷേ രാജ്യമൊട്ടാകെയുള്ള സ്വയംസേവകര്‍ ആ സമരത്തില്‍ തുനിഞ്ഞിറങ്ങിയിരുന്നു. ഞങ്ങള്‍ പ്രത്യേക പേരുവച്ചല്ല പ്രവര്‍ത്തിച്ചത്. അതിനാല്‍ സംഘം പങ്കെടുത്തതേയില്ല എന്ന് പലരും ധരിച്ചുകാണും.
ഒരു കാര്യം കൂട്ടിച്ചേര്‍ക്കട്ടെ. സമരത്തിനു തൊട്ടുമുമ്പുതന്നെ പ്രമുഖ നേതാക്കളെല്ലാം തടവിലാക്കപ്പെട്ടു. ഓരോ മണ്ഡലത്തിലെയും നേതാക്കള്‍ക്ക് പോകേണ്ടിവന്നു. ഇങ്ങനെ ഒളിവില്‍ പോയവര്‍ക്ക് സംഘശക്തിയുള്ളിടത്തെല്ലാം സഹായമെത്തിച്ചുകൊടുത്തത് സംഘ സ്വയംസേവകരായിരുന്നു. ഇതൊന്നും ആരും രേഖപ്പെടുത്തുകയില്ലല്ലോ.
ഉദാഹരണത്തിന് അന്നത്തെ പ്രധാനപ്പെട്ട ഒരു നേതാവായിരുന്നു അരുണാ അസഫലി. അവര്‍ക്കും ഒളിവില്‍ പോകേണ്ടിവന്നു.
താന്‍ ഒളിവില്‍ താമസിച്ചത് ദല്‍ഹി പ്രാന്ത സംഘചാലക് മാനനീയ ലാലാ ഹന്സ്രാജ് ഗുപ്തയുടെ വീട്ടിലായിരുന്നു എന്ന് അവര്‍ തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കുറച്ചുനാള്‍ ആ വീട്ടില്‍ താമസിച്ചശേഷമാണ് താന്‍ വീണ്ടും സമരരംഗത്തെത്തിയത് എന്നും അവര്‍ ആ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു.
? പക്ഷേ, അരുണാ അസഫലി കമ്മ്യൂണിസ്റ്റല്ലേ.
= അങ്ങനത്തെ ചിന്തകള്‍ക്കൊന്നും അന്നു സ്ഥാനമേയില്ല. 1942 ലെ ക്വിറ്റി ഇന്ത്യ സമരത്തില്‍ ആരൊക്കെ പങ്കെടുത്തോ അവരെല്ലാം ദേശഭക്തരായിരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ അവരെല്ലാം സഹായം അര്‍ഹിക്കുന്നവരാണ്. അന്ന് സ്വയംസേവകര്‍ കൂടുതലും മഹാരാഷ്ട്രയിലായിരുന്നു. അതിനാല്‍ കൂടുതല്‍ പ്രവര്‍ത്തനം നടന്നതും അവിടെയായിരുന്നു. കുറച്ചുപേര്‍ ദല്‍ഹിയില്‍ ഉണ്ടായിരുന്നു. അവിടെയും സമരവുമായി സഹകരിക്കാന്‍ കഴിഞ്ഞു. അതാണ് ഹന്സ്രാജ് ഗുപ്ത ചെയ്തത്. ഇങ്ങനെ പരോക്ഷമായി സ്വയംസേവകര്‍ സമരരംഗത്തു പങ്കെടുത്തു.
1942 ലെ സമരത്തിന്റെ ചിന്താജനകമായ ഒരു വശമുണ്ട്. ഇന്ന് ആ സമരത്തെ വിശകലനം ചെയ്യുമ്പോള്‍ അങ്ങനെയൊരു സമരത്തിന് മതിയായ ആസൂത്രണത്തിന്റെ അഭാവമുണ്ടായിരുന്നു എന്നുകാണാം. അതിനാല്‍ നേതൃത്വം ജയിലിലായപ്പോള്‍ സമരം അല്‍പ്പം ശിഥിലമായി. ഇത് ആലോചിക്കേണ്ട ഒരു വിഷയമാണ്. സമരം അധികകാലം നീണ്ടുനിന്നില്ല. അന്നത്തെ ചിത്രം ചികഞ്ഞുനോക്കുമ്പോള്‍ പ്രത്യക്ഷ സമരം നടത്തുന്നവരുടെ എണ്ണം കുറവും കാഴ്ചക്കാരുടെ എണ്ണം കുടുതലുമായിരുന്നു എന്നുകാണാം. എന്നുവച്ച് ആ സമരത്തിന്റെ പ്രാധാന്യം കുറയുന്നില്ല. ആത്മാര്‍ത്ഥമായ ഒരു പരിശ്രമമായിരുന്നു അത്. എന്നാല്‍ ആസൂത്രണത്തിന്റെ കുറവുണ്ടായിരുന്നു എന്നുമാത്രം. സംഘം അതിനു ശക്തിയുള്ള സ്ഥലങ്ങളിലെല്ലാം പരോക്ഷമായി പ്രവര്‍ത്തിച്ചു.
സംഘം എന്നും പ്രവര്‍ത്തിച്ചത് സമാജത്തിനൊപ്പമാണ്. സ്വന്തം ബാനര്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടല്ല സമാജത്തിന്റെ പൊതു ആവശ്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്യേണ്ടത് എന്നതായിരുന്നു സംഘത്തിന്റെ തുടക്കംമുതലുള്ള നിലപാട്.
? ചര്‍ച്ച രാഷ്ട്രീയരംഗത്തേയ്ക്ക് എത്തിയ സ്ഥിതിയ്ക്ക് ഒരു രാഷ്ട്രീയ ചോദ്യം ചോദിക്കട്ടെ. സംഘമാണ് ജനസംഘവും ബിജെപിയും സൃഷ്ടിച്ചത്. ദീന്‍ദയാല്‍ജി, അദ്വാനിജി, അടല്‍ജി അങ്ങനെ എത്രയോ കടുത്ത സ്വയംസേവകരെയും പ്രചാരകന്മാരെയും രാഷ്ട്രീയത്തിലേക്കു നിയോഗിച്ചു. ഇപ്പോഴും ബിജെപിയില്‍ പ്രചാരകന്മാര് പല ചുമതലകളും നിര്‍വഹിക്കുന്നു. എന്നിട്ടും സംഘനേതൃത്വം തങ്ങള്‍ക്ക് രാഷ്ട്രീയ ബന്ധമില്ല എന്നുപറയുന്നു. പ്രകടമായ ഈ വൈരുദ്ധ്യത്തെ എങ്ങനെ വിശദീകരിക്കും.
= വളരെ നല്ല ചോദ്യം. ഇതു വിശദീകരിക്കാന്‍ അവസരമുണ്ടാക്കിത്തന്നതിന് നന്ദി. നമുക്ക് 1948 കാലഘട്ടത്തിലേക്ക് പോകാം. മഹാത്മാഗാന്ധിയുടെ വധത്തിനുശേഷമുള്ള സമയം. സംഘം നിരോധിക്കപ്പെട്ട കാലം. രാജ്യം സ്വതന്ത്രമായി. എന്നാല്‍ സംഘം നിരോധിക്കപ്പെട്ടു. സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. സര്‍ക്കാര്‍വഴി വരുന്ന തടസ്സങ്ങളും മറ്റും നേരിടാന്‍ അതേ വഴിയിലൂടെയേ സാധിക്കൂ. അക്കാലത്ത് കോണ്‍ഗ്രസിലും ഹിന്ദുമഹാസഭയിലും മറ്റും പ്രവര്‍ത്തിച്ച ദേശഭക്തനും, രാഷ്ട്രീയത്തിന് മഹത്തായ ഒരു പരിവര്‍ത്തനം ആവശ്യമെന്നു കരുതുന്ന നേതാവുമായിരുന്നു ശ്യാമപ്രസാദ് മുഖര്‍ജി.
അദ്ദേഹം നെഹ്റുവിന്റെ മന്ത്രിസഭയില്‍നിന്ന് രാജിവച്ചു പുറത്തുവന്നു. ഈ രാഷ്ട്രത്തിന്റെ അടിസ്ഥാനമൂല്യങ്ങള്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന വ്യത്യസ്തമായ ഒരു പാര്‍ട്ടിയുണ്ടാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹം ഈ ദൗത്യത്തിന് സംഘത്തിന്റെ സഹകരണം തേടി അന്ന് സര്‍സംഘചാലകനായിരുന്ന പൂജനീയ ഗുരുജിയെ സന്ദര്‍ശിച്ചു. ഗുരുജി സ്പഷ്ടമായി പറഞ്ഞു: ഇത് അങ്ങുതന്നെ അങ്ങയുടെ ആഗ്രഹമനുസരിച്ച് ആ ദിശയില്‍ നടത്തിക്കൊണ്ടുപോകണം. ഞങ്ങള്‍ അങ്ങയെ യഥാശക്തി സഹായിക്കാം.
ശ്യാമപ്രസാദ് മുഖര്‍ജിക്ക് വലിയൊരു പ്രവര്ത്തകനിരയൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ അദ്ദേഹം ഗുരുജിയോടു പറഞ്ഞു: ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങണമെങ്കില്‍ സാമര്‍ത്ഥ്യമുള്ള ആളുകള്‍ വേണം. അതുകൊണ്ട് അങ്ങെനിക്ക് കുറച്ച് ആളുകളെ തരണം.
അങ്ങനെ കുറച്ചുപേര്‍-അടല്‍ ബിഹാരി വാജ്പേയി, ബല്‍രാജ് മധോക്, ഭായി മഹാവീര്‍ തുടങ്ങിയവര്‍ ഈ ദൗത്യത്തിനായി നിയോഗിക്കപ്പെട്ടു. അങ്ങനെ ഭാരതീയ ജനസംഘം സ്ഥാപിക്കപ്പെടുകയും സാമാന്യമായ വളര്‍ച്ച നേടുകയും ചെയ്തുകൊണ്ടിരുന്നു. അതിലേക്ക് വിശദമായി ഇപ്പോള്‍ കടക്കേണ്ട കാര്യമില്ല.
ഹിന്ദുചിന്തയെന്നു പറയാന്‍ പ്രയാസമാണെങ്കിലും രാഷ്ട്രം നേരിടുന്ന പ്രശ്നങ്ങളെ അതീവഗൗരവത്തോടെ സമീപിക്കുകയും പരിഹാരം തേടുകയും ചെയ്യുന്ന ഒരു രാഷ്ട്രീയകക്ഷിയായി ജനസംഘം വികസിച്ചുകൊണ്ടിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ആ സമയത്തുതന്നെ രാഷ്ട്രീയരംഗത്ത് ഒരുതരം തൊട്ടുകൂടായ്മയുടെ സമീപനവും ആരംഭിച്ചു. തങ്ങളോടു യോജിക്കാത്തവരോട് അകലവും വിദ്വേഷവും പുലര്‍ത്തുന്ന രാഷ്ട്രീയം വളര്‍ന്നുവന്നു. അവര്‍ സംഘത്തെ അസ്പൃശ്യമെന്നു കരുതി. രാഷ്ട്രകാര്യങ്ങളില്‍ ഇടപെടുകയോ സംസാരിക്കുകയോ ചെയ്യുന്നതിനെ കക്ഷിരാഷ്ട്രീയമായി ചിത്രീകരിച്ചു.
പിന്നീടങ്ങോട്ടുള്ള കാലം നോക്കിയാല്‍ ചുരുക്കം ചില അപവാദങ്ങളൊഴിച്ചാല്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സംഘത്തെ അസ്പൃശ്യമായിത്തന്നെ കണ്ടുപോന്നു. ഹിന്ദുത്വാശയങ്ങള്പോലും സങ്കുചിതവും വര്ഗീയവുമെന്ന് ചിത്രീകരിക്കപ്പെട്ട് അവഗണനയിലായി. ഇങ്ങനെ രാഷ്ട്രീയരംഗത്തുള്ള സ്വയംസേവകരെ എല്ലാ കക്ഷികളും അസ്പൃശ്യരെന്നു പ്രഖ്യാപിച്ച് അകറ്റി നിര്‍ത്തി.
സംഘത്തിലുള്ള സ്വയംസേവകര്‍ പലവിധ അഭിരുചികളുള്ളവരാണ്. പഠനത്തില്‍, ആദ്ധ്യാത്മികതയില്‍, അധ്യാപനത്തില്‍, രാഷ്ട്രീയത്തില്‍-ഇങ്ങനെ പലതിലും താല്‍പ്പര്യമുള്ള മനസ്സുകളാണ് സ്വയംസേവകര്ക്കുള്ളത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വാതില്‍ കൊട്ടിയടക്കുമ്പോള്‍ രാഷ്ട്രീയത്തില്‍ അഭിരുചിയുള്ള സ്വയംസേവകന് എവിടെപ്പോകും? സ്വാഭാവികമായും അങ്ങനെയുള്ളവര്‍ ജനസംഘവുമായും ബിജെപിയുമായും ചേര്‍ന്നുവന്നു.
ഞങ്ങള്‍ ആഗ്രഹിക്കുന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നമ്മുടെ നാടിന്റെ പാരമ്പര്യവും മൂല്യങ്ങളും ആത്മാര്‍ത്ഥമായി ഉയര്‍ത്തി രാഷ്ട്രത്തിനനുകൂലമായി പ്രവര്‍ത്തിക്കണമെന്നാണ്. അങ്ങനെ വരുമ്പോള്‍ സ്വയംസേവകരുടെ മുമ്പില്‍ ഒന്നിലധികം വഴികള്‍ തുറക്കപ്പെടും. എന്നാലിന്ന് മറ്റു രാഷ്ട്രീയകക്ഷികള്‍ ആ സാധ്യതകള്‍ അടച്ചിരിക്കുന്നു. ഇത് ദൗര്‍ഭാഗ്യകരമെന്നു ഞാന്‍ കരുതുന്നു.
അങ്ങനെ സംഘവും ബിജെപിയും സംഘടനാപരമായി വ്യത്യസ്തമാണ്. എന്നാല്‍ വൈചാരിക തലത്തില്‍ ഐക്യമുണ്ട്. പക്ഷേ സംഘത്തിന്റെ എല്ലാ വൈചാരിക നിലപാടുകളും ബിജെപി സ്വീകരിക്കണമെന്ന് ഞാന്‍ പറയുന്നില്ല. ബിജെപിക്ക് രാഷ്ട്രീയരംഗത്തു ചെയ്യേണ്ടിവരുന്നതെല്ലാം സംഘത്തിന് സ്വീകാര്യമാകണമെന്നുമില്ല. രാഷ്ട്രീയരംഗത്തു ചെയ്യാനുള്ളത് അവര്‍ ചെയ്യുന്നു. അതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ല.
ഞങ്ങള്‍ക്കൊന്നേ നിഷ്കര്‍ഷയുള്ളൂ. ഈ നാട്ടിലെ രാഷ്ട്രീയം ഹിന്ദുത്വത്തിന്റെ അടിസ്ഥാനത്തില്‍, ഈ മണ്ണിന്റെ പാരമ്പര്യത്തിനും ധര്‍മത്തിനും മൂല്യങ്ങള്‍ക്കും ജനതയ്ക്കും നിരക്കുന്നതായിരിക്കണം. ആ കാര്യത്തില്‍ ഉപേക്ഷ പാടില്ല.
ഈ ആശയം വച്ചുപുലര്‍ത്തുന്നവരായതിനാല്‍ സ്വാഭാവികമായും സംഘവും ബിജെപിയും ഒന്നാണ് എന്ന തോന്നലുണ്ടാകുന്നു.
വിനയപൂര്‍വം പറയട്ടെ, രണ്ടും വ്യത്യസ്തമാണ്; അങ്ങനെതന്നെ ആയിരിക്കുകയും വേണം. ജീവിതത്തിന്റെ എല്ലാവശങ്ങളും കക്ഷിരാഷ്ട്രീയത്തിന്റെ പ്രഭാവത്തിലാവുന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ല. എന്നാല്‍ രാഷ്ട്രീയത്തിന് ജനാധിപത്യത്തില്‍ വലിയൊരു സ്ഥാനമുണ്ട്. അവിടെയും ഉത്തമവും സാകാരാത്മകവുമായ ചിന്തകള്‍ക്ക് പ്രാധാന്യം കിട്ടണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: