തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിക്കുന്നതിലെ ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബ്ബിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. പരിശോധനയില്‍ പ്രഥമദൃഷ്ട്യാ തന്നെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമായതായി തോമസ് ജേക്കബ്ബ് പറഞ്ഞു.
ഉപകരണങ്ങള്‍ വാങ്ങിയതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കി. യഥാര്‍ത്ഥ വിലയേക്കാള്‍ കൂടുതല്‍ തുക നല്‍കിയാണ് ഉപകരണങ്ങള്‍ വാങ്ങിയിട്ടുള്ളതെന്ന് വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞു.
പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മെക്കോണ്‍ എന്ന കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ 127 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്ലാന്റിന്റെ നിര്‍മ്മാണം തുടങ്ങും മുമ്പ് തന്നെ അവിടെ കൂറ്റന്‍ ഉപകണങ്ങള്‍ ഇറക്കുമതി ചെയ്തു. ഈ ഉപകരണങ്ങള്‍ പ്ലാന്റ് നിര്‍മ്മാണത്തിന്റെ മൂന്നാം ഘട്ടം ഇറക്കേണ്ടവ ആയിരുന്നു. തിടുക്കത്തില്‍ ഉപകരണങ്ങള്‍ ഇറക്കിയതിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തെളിഞ്ഞിരുന്നു.
120 കോടി രൂപ വാര്‍ഷിക വിറ്റുവരവുളള ട്രാവന്‍കൂര്‍ ടൈറ്റാനിയം ലിമിറ്റഡില്‍ 256 കോടി രൂപയുടെ മലിനീകരണ നിവാരണ പദ്ധതി നടപ്പാക്കാന്‍ 2006-ല്‍ തന്റെ ഭരണം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ഉമ്മന്‍ ചാണ്ടി തീരുമാനിച്ചതില്‍ വ്യക്തമായ അഴിമതിയുണ്ടെന്ന് തെളിഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടിയായിരുന്നു അന്ന് വ്യാവസ്യായ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.
2001-ലെ ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് എ.ഡി. ദാമോദരന്‍ കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം ആവിഷ്കരിച്ച 108 കോടിയുടെ മലിനീകരണ പദ്ധതി അട്ടിമറിച്ചാണ് 256 കോടിയുടെ മെക്കോണ്‍ പദ്ധതിക്കു വേണ്ടി ഉമ്മന്‍ ചാണ്ടി കരാര്‍ നല്‍കിയത്. വ്യക്തമായ പരിശോധനകളൊന്നും കൂടാതെയാണ് ഈ പദ്ധതിക്ക് അനുമതി നല്‍കിയത്.
256 കോടിയുടെ പദ്ധതി ഒരു വര്‍ഷം കൊണ്ട് 414 കോടിയുടെ പദ്ധതിയായപ്പോഴാണ് ഇതിലെ അഴിമതി എല്‍ഡിഎഫ് സര്‍ക്കാര്‍ തിരിച്ചറിഞ്ഞത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളിലായിരുന്നു കണ്ടെത്തല്‍. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു.
2011ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയപ്പോള്‍ ഇതില്‍ ഇടപെട്ട മന്ത്രിയെയും നേതാക്കളെയും ഒഴിവാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ നഷ്ടമുണ്ടാക്കില്ലെന്നും മറിച്ചു വിറ്റാല്‍ ലാഭം കിട്ടും എന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വീണ്ടും എത്തിയതോടെയാണ് വിജിലന്‍സ് അന്വേഷണം വീണ്ടും ഊര്‍ജ്ജിതമാക്കി ടൈറ്റാനിയത്തില്‍ വീണ്ടും പരിശോധന നടത്തിയത്.
പ്ലാന്റ് സ്ഥാപിക്കുന്നതിനു മുമ്പ് കമ്പനിയിലെ ബന്ധപ്പെട്ട ജീവനക്കാരുമായോ സാങ്കേതിക വിദഗദ്ധരുമായോ ബന്ധപ്പട്ടവര്‍ ചര്ച്ചനടത്തിയിരുന്നില്ല.
കേസ് ആദ്യം അന്വേഷിച്ച വിജിലന്‍സിനോട് ജീവനക്കാര്‍ ക്രമക്കേട് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും മുഖവിലയ്ക്കെടുത്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: