ന്യൂദല്‍ഹി: ഉറക്കം മനുഷ്യന്റെ മൗലികാവകാശങ്ങളില്‍ ഒന്നാണെന്നും അത് ഹനിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സുപ്രീംകോടതി. കഴിഞ്ഞവര്‍ഷം ദല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ യോഗാ ഗുരു രാംദേവിന്റെ ഉറങ്ങിക്കിടക്കുകയായിരുന്ന അനുയായികള്‍ക്കുനേരെ പോലീസ് നടത്തിയ അതിക്രമത്തെ വിമര്‍ശിച്ചുകൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങളുടെ സ്വസ്ഥമായ ഉറക്കത്തിന് തടസമാകുന്ന എന്തിനെയും ചെറുത്തുനില്‍ക്കേണ്ട അധികാരികള്‍ അവര്‍ക്കെതിരെ തിരിയുന്നത് അവകാശലംഘനമാണ്. ജസ്റ്റിസുമാരായ ബി.എസ്. ചൗഹാന്, സ്വതന്തര്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഭരണഘടനയുടെ 144-ാംവകുപ്പ് ലംഘിച്ച് ശാന്തമായി ഉറങ്ങിക്കിടക്കുകയായിരുന്ന ജനങ്ങള്‍ക്കുനേരെ അതിക്രമം നടത്തിയ പോലീസുകാരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
സ്വിസ്ബാങ്കിലെ കള്ളപ്പണം രാജ്യത്ത് തിരികെ കൊണ്ടുവരിക, അഴിമതിരഹിത ഇന്ത്യ എന്ന ആശയം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ദല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ നാലിന് രാംദേവും അനുയായികളും നടത്തിയ സമരത്തെ കേന്ദ്രസര്‍ക്കാരിലെ ഉന്നതരുടെ ഒത്താശയോടെ പോലീസ് അടിച്ചമര്‍ത്തുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്കുനേരെ പോലീസ് ലാത്തിവീശി.
ശ്വസനം, ഭക്ഷണം, വെള്ളം എന്നിവ പോലെതന്നെ ഉറക്കവും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: