കൊല്ലം: അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം കണക്കിലെടുത്ത് പോലീസുകാരന് മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി ആട് ആന്റണിയുടെ ശിക്ഷ വിധിക്കുന്നത് 27ലേക്ക് മാറ്റി. ഇന്നലെ പ്രസ്താവിക്കേണ്ട വിധിയാണ് പോലീസ് റിപ്പോര്‍ട്ടിനെതുടര്‍ന്ന് മാറ്റിയത്.
വിധി വാര്ത്തയാക്കാനെത്തുന്ന മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ അക്രമിക്കുമെന്ന വിവരം കഴിഞ്ഞദിവസം രാത്രി സ്പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ചിരുന്നു. അഭിഭാഷകര്‍ സംഘം ചേര്‍ന്ന് തലേദിവസം തന്നെ അക്രമത്തിന് പദ്ധതിയിട്ടിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. കൊല്ലം കോടതിയിലെ ചില മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നുമാണ് പോലീസിന് ഈ രഹസ്യവിവരം ലഭിച്ചതെന്നാണ് സൂചന.
അങ്ങനെയൊരു അക്രമം ഉണ്ടായാല്‍ പ്രതി ആട് ആന്റണി രക്ഷപ്പെടുമെന്ന് പോലീസ് ഭയപ്പെട്ടിരുന്നു. അതിനെത്തുടര്‍ന്നാണ് വിധി മാറ്റിവയ്ക്കുന്ന തരത്തിലേക്ക് പോലീസ് കോടതിയെ സമീപിച്ചത്. അതിന്റെ പശ്ചാത്തലത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജുമായി ബന്ധപ്പെടുകയായിരുന്നു. മതിയായ സുരക്ഷയില്ലായെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിക്കുന്നത് ഒന്നാം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 27 ലേക്ക് മാറ്റുകയുമായിരുന്നു.
കേസിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി തക്കം കിട്ടിയാല്‍ രക്ഷപ്പെട്ടേക്കുമെന്ന് രണ്ടുദിവസം മുമ്പ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടും പോലീസ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മുഖേന കോടതിയില്‍ ധരിപ്പിച്ചു. അതേസമയം സഹപ്രവര്‍ത്തകനെ അരുംകൊല ചെയ്ത കേസിലെ പ്രതിയുടെ വിധി പോലും നടപ്പിലാക്കാന്‍ കഴിയാതിരുന്നത് പോലീസില്‍ ചേരിതിരിവിന് കാരണമായി. ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പോലീസ് മേധാവിയുടെ നിലപാടില്‍ അമര്‍ഷം രേഖപ്പെടുത്തിയതായി സൂചനയുണ്ട്.
കോടതിയില്‍ എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷയൊരുക്കി കേസിന്റെ വിധി ഇന്നലെ തന്നെ പ്രസ്താവിക്കണമെന്നായിരുന്നു ഇവരുടെ നിലപാട്. അതേസമയം നീതി നടപ്പാക്കേണ്ട കോടതിയുടെ പ്രവര്‍ത്തനം തടസപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് ഗൗരവത്തോടെ കാണണമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. തിരുവനന്തപുരത്തും എറണാകുളത്തിനും പുറമേ കൊല്ലത്തും അക്രമം നടത്താന്‍ അഭിഭാഷകര്‍ പദ്ധതിയിട്ടിരുന്നുവെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: