തിരുവനന്തപുരം: അഞ്ചുവര്‍ഷം കൊണ്ട് ആയിരത്തോളം ചലച്ചിത്രങ്ങളും അത്രതന്നെ ഹ്രസ്വചിത്രങ്ങളും ഡിജിറ്റല്‍ രൂപത്തിലാക്കുക, ഫിലിംറീലുകളുടെ കേടുപാടുകള്‍ തീര്‍ത്ത് പൂര്‍വ്വസ്ഥിതിയിലാക്കുക, ഫിലിം റീലുകള്‍ സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ട് നാഷണല്‍ ഫിലിം ആര്ക്കൈവ്ഓഫ് ഇന്ത്യ (എന്‍എഫ് എഐ) നടപ്പിലാക്കുന്ന ദേശീയ ചലച്ചിത്ര പൈതൃക ദൗത്യത്തിന് (നാഷണല്‍ ഫിലിംഹെറിറ്റേജ് മിഷന്) മലയാള ചലച്ചിത്രലോകം പിന്തുണ പ്രഖ്യാപിച്ചു.
ഇതോടനുബന്ധിച്ച് നാഷണല്‍ ഫിലിം ആര്ക്കൈവ്ഓഫ് ഇന്ത്യ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കൂടിയാലോചനായോഗത്തില്‍ ചലച്ചിത്രകാരന്മാര്, നിര്‍മാതാക്കള്‍, ചലചിത്ര നിര്‍മാണമേഖലയിലെ സംഘടനകള്‍, സിനിമചരിത്രകാരന്മാര്, സിനിമാമേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ പങ്കെടുത്ത പ്രമുഖ ചലചിത്രകാരന്മാരായ അടൂര്ഗോപാലകൃഷ്ണന്, കെ.ആര്. മോഹനന്, ശ്യാമപ്രസാദ്, സംസ്ഥാന ചലചിത്ര വികസന കോര്പറേഷന്, ചലചിത്ര അക്കാദമി, കേരള ഫിലിംചേംബര്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍, കേരളത്തില്‍ ഫിലിംആര്കൈവിന്റെ ഒരു മേഖലകേന്ദ്രം അടിയന്തരമായി തുടങ്ങണമെന്ന് ഏകകണ്ഠേന ആവശ്യപ്പെട്ടു. ഇതിനാവശ്യമായ എല്ലാ സഹായവും അവര്‍ ഉറപ്പു നല്കി.
പ്രാദേശിക സിനിമകളുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമായി സംസ്ഥാനങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് യോഗത്തെ അഭിസംബോധന ചെയ്ത എന്‍എഫ്എഐ ഡയറക്ടര്‍ പ്രകാശ് മാഗ്ദും പറഞ്ഞു. അപൂര്‍വ ഫിലിം ഫൂട്ടേജുകള്‍, സിനിമാ പോസ്റ്ററുകള്‍, ചലചിത്രഗാനങ്ങളടങ്ങിയ പുസ്തകങ്ങള്‍, ഫോട്ടോകള്‍, ഗ്രാമഫോണ്‍ റെക്കൊഡുകള്എന്നിവ എന്എഫ്എഐയ്ക്ക് കൈമാറി വരും തലമുറകള്‍ക്കുവേണ്ടി അവ സംരക്ഷിക്കുന്നതിനുള്ള ദൗത്യത്തില്‍ പങ്കാളികളാവാന്‍ അദ്ദേഹം ചലച്ചിത്രപ്രേമികളോട് അഭ്യര്‍ത്ഥിച്ചു.
ചലച്ചിത്രമേഖലയില്‍ നിന്നുള്ളവരുമായി എന്‍എഫ്എഐ നടത്തുന്ന കൂടിക്കാഴ്ചകളുടെ അടുത്തഘട്ടം ഹൈദരാബാദ്, കൊല്‍ക്കത്ത, ഗുവാഹതി, ദല്‍ഹി എന്നിവിടങ്ങളില്‍ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. മുംബൈ, ചെന്നൈ, ബാംഗളൂര്‍ എന്നിവിടങ്ങളില്‍ ഇത്തരം കൂടിക്കാഴ്ചകള്‍ നേരത്തെ പൂര്‍ത്തിയായിക്കഴിഞ്ഞു. ദേശീയ ചലച്ചിത്ര പൈതൃക ദൗത്യത്തിനായി കേന്ദ്ര സര്‍ക്കാര്‍ 600 കോടിരൂപയാണ് അനുവദിച്ചിട്ടുള്ളത്.
എല്ലാ ചലച്ചിത്രങ്ങളുടെയും പ്രിന്റിന്റെ ഒരു പകര്‍പ്പ് എന്എഫ്എഐക്ക് സൂക്ഷിക്കുന്നതിനായി നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന വിധത്തില്‍ സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് എന്‍എഫ്എഐ ഡയറക്ടര്‍ വ്യക്തമാക്കി.
ഇതുവരെ ഡിജിറ്റലൈസ്ചെയ്ത 565 ചലചിത്രങ്ങളില്‍ ഏകദേശം 300 എണ്ണം ടൂ-കെ നിലവാരത്തിലാണ് കേടുപാടുകള്‍ തീര്‍ത്ത് പൂര്‍വ്വസ്ഥിതിയിലാക്കിയത്. ചലച്ചിത്രപഠനത്തില്‍ ഫിലിം സംരക്ഷണത്തെ കുറിച്ചുള്ളവിഷയങ്ങള് ഉള്‍പ്പെടുത്താന്‍ സര്‍വകലാശാലകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ എന്‍എഫ്എഐ ഉദ്ദേശിക്കുന്നുണ്ട്. ചലചിത്രപഠനത്തില് രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും ഗവേഷണം നടത്തുന്നതിനുള്ള സൗകര്യവും പുനരാരംഭിച്ചിട്ടുണ്ടെന്ന് എന്‍എഫ്എഐ ഡയറക്ടര്‍അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: