കല്‍പ്പറ്റ: വയനാട്ടിലെ വനവാസിപീഡനങ്ങളെ സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് വനവാസി വികാസകേന്ദ്രം ജില്ലാ പ്രസിഡണ്ട് എന്‍.കെ. രാജു. വെള്ളമുണ്ടയിലെ ഒരു കോളനിയില്‍ ജ്യേഷ്ഠാനുജന്മാരുടെ ഭാര്യമാരെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തെകുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ വനവാസി പീഡനങ്ങള്‍ നടക്കാത്ത ദിവസങ്ങളില്ല. പീഡനങ്ങള്‍ അന്വേഷിക്കുന്നതിനായി രൂപീകരിച്ച സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡും കാര്യക്ഷമമല്ല.
മുന്‍പ് പുല്‍പ്പള്ളിയില്‍ വനവാസി പ്രൊമോട്ടര്‍ പീഡനത്തെതുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ സംഭവം നിസ്സാരവത്ക്കരിക്കുകയാണ് പോലീസ് ചെയ്തത്. വനവാസി പീഡനസംഭവങ്ങളില്‍ ഏതെങ്കിലും ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാനാണ് അധികൃതര്‍ വ്യഗ്രത കാണിക്കുന്നത്. ഇവിടുത്തെ വനവാസികള്‍ക്ക് ആംബുലന്‍സിലും യാത്രക്കിടയിലും ക്ലോസറ്റിലുമൊക്കെ പ്രസവിക്കേണ്ടിവരുന്നു. കഴിഞ്ഞദിവസം നഴ്സിന്റെ അശ്രദ്ധമൂലം ഒരു നവജാത ശിശു മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ വ്യാഴാഴ്ച്ച ചികിത്സ നിഷേധിച്ചതിനെതുടര്‍ന്ന് വനവാസി വൃദ്ധന് മരിച്ചു.
വനവാസി കോളനികളില്‍ ലഹരിവസ്തുക്കള്‍ വിതരണം ചെയ്ത് യുവതികളെ പീഡിപ്പിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ജില്ലയിലെ കോളേജുകളിലെത്തുന്ന വനവാസി വിദ്യാര്‍ത്ഥിനികളെയും പ്രലോഭിപ്പിച്ച് മതം മാറ്റം നടത്തുന്ന പ്രവണതയും ഏറിവരികയാണ്. വയനാട്ടിലെ ഒരു പ്രധാന പ്രൊഫഷണല്‍ കോളേജില്‍ പഠനത്തിനെത്തിയ വനവാസി വിദ്യാര്‍ത്ഥിയെ സെമിനാറിന്റെ പേരില്‍ എറണാകുളത്തെത്തിച്ച് മതം മാറ്റിയിരുന്നു.
15 വര്‍ഷമായി സിപിഎം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ഒരാളുടെ മകളാണ് ഇവരെന്ന കാര്യം വിസ്മരിച്ചുകൂട. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടല്‍ വഴി പെണ്‍കുട്ടിയെ തിരിച്ചുകൊണ്ടുവന്ന് കൗണ്‍സലിങ് നടത്തുകയായിരുന്നു. വനവാസി കോളനികള്‍ കേന്ദ്രീകരിച്ച് നിര്‍ബന്ധ മതപരിവര്‍ത്തനം നടക്കുന്ന വിവരം വയനാട് പ്രകൃതിസംരക്ഷണ സമിതി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ പോലീസ് ഒരു കേസും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പാസ്റ്റര്‍മാരുടെ ഭാഗത്തുനിന്നും പീഡനശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ പീഡനങ്ങള്‍ വര്‍ദ്ധിച്ചുവരുമ്പോഴും പോലീസും ജില്ലാഭരണകൂടവും നോക്കുകുത്തിയാവുകയാണ്. ഇക്കാരണത്താല്‍ തന്നെ സിബിഐ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: