ശിവാകൈലാസ്
പേയാട്: വിളപ്പില്‍ശാലയില്‍ തറക്കല്ലിടീല്‍ കഴിഞ്ഞ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണം അട്ടിമറിക്കാന്‍ നീക്കം. 2014 ല്‍ വിളപ്പില്‍ പഞ്ചായത്തിലെ പതിനൊന്ന് മെമ്പര്‍മാര്‍ തങ്ങള്‍ക്ക് അനുവദിച്ചു കിട്ടിയ ധനകാര്യ കമ്മീഷന് ഫണ്ടാണ് കോംപ്ലക്സ് നിര്‍മാണത്തിന് നല്‍കിയത്.
വിളപ്പില്‍ശാല പൊതുചന്തയില്‍ ഉപയോഗശൂന്യമായി കിടക്കുന്ന അമ്പത് സെന്റു വരുന്ന ഭൂമിയിലാണ് ഷോപ്പിംഗ് കോംപ്ലക്സിന് തറക്കല്ലിട്ടത്. ധനകാര്യ കമ്മീഷന് അനുവദിച്ച അമ്പത് ലക്ഷത്തില്‍ ഒമ്പത് അംഗങ്ങള്‍ തങ്ങളുടെ വിഹിതം കോംപ്ലക്സ് നിര്‍മാണത്തിന് നല്‍കിയിരുന്നില്ല. ശേഷിച്ച പതിനൊന്ന് അംഗങ്ങള്‍ തങ്ങളുടെ വിഹിതമായി കിട്ടിയ 29 ലക്ഷമായിരുന്നു ഷോപ്പിംഗ് കോംപ്ലക്സിനായി വിട്ടുകൊടുത്തത്. വിളപ്പില്‍ശാലയില്‍ ഷോപ്പിംഗ് കോംപ്ലക്സ് വരുന്നതില്‍ ഇടതംഗങ്ങള്‍ തുടക്കത്തില്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ഹാബിറ്റാറ്റ് ആയിരുന്നു 2015 ല്‍ കോംപ്ലക്സ് നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് നിര്‍മാണം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ നടപടിക്രമങ്ങള്‍ വൈകിയതിനാല്‍ കോംപ്ലക്സ് നിര്‍മാണം തുടങ്ങാനായില്ല. 2016ല്‍ ഇടത് നേതൃത്വത്തില്‍ വിളപ്പിലില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വന്നതോടെ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണം അട്ടിമറിക്കാന്‍ നീക്കങ്ങളാരംഭിച്ചു. പേയാട് സ്ഥിതിചെയ്യുന്ന പഞ്ചായത്തിന്റെ ആസ്ഥാന മന്ദിരം ഇടിച്ചുമാറ്റി പുതിയത് നിര്‍മിക്കാന്‍ ഭരണസമിതി ആലോചനയിട്ടു. ഇതിനായി വിളപ്പില്‍ശാലയില്‍ കോംപ്ലക്സ് നിര്‍മാണത്തിന് നീക്കിവച്ച 29 ലക്ഷത്തിലും ഭരണസമിതി കണ്ണുവച്ചു.
ജനറല്‍ കമ്മിറ്റിയില്‍ ഈ തീരുമാനം അവതരിക്കപ്പെട്ടപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തു. പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണം പിന്നിട് ചര്‍ച്ച ചെയ്യാമെന്ന നിലപാടിലെത്തി. കഴിഞ്ഞവര്‍ഷം നിര്‍മാണം ആരംഭിക്കാന്‍ കഴിയാത്തതിനാല്‍ സ്പില്‍ ഓവറായ ഫണ്ട് എങ്ങനെയും പേയാട് പഞ്ചായത്ത് മന്ദിര നിര്‍മാണത്തിന് കൊണ്ടുപോകുകയാണ് ഇപ്പോഴത്തെ ഭരണസമിതിയുടെ നീക്കമെന്ന് ആക്ഷേപമുണ്ട്. പഞ്ചായത്ത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ക്ഷേത്ര ജംഗ്ഷനില്‍ നിര്‍മിച്ച അഞ്ചുമുറികളുള്ള വ്യാപാര സമുച്ചയം കാലപ്പഴക്കത്താല്‍ നിലംപോത്താറായ അവസ്ഥയിലാണ്. തകര്‍ച്ചയുടെ വക്കിലുള്ള ഈ വ്യാപാര കേന്ദ്രങ്ങള്‍ നില്ക്കുന്ന സ്ഥലത്താണ് കോംപ്ലക്സ് സ്ഥാപിക്കാന്‍ നിശ്ചയിച്ചിരുന്നത്. നിര്‍ദിഷ്ട ഷോപ്പിംഗ് കോംപ്ലക്സ് വരുന്നതോടെ പുതിയ കടമുറികള്‍ കിട്ടുമെന്ന് കരുതി കാത്തിരുന്ന വ്യാപാരികളും ഇപ്പോള്‍ ആശങ്കയിലാണ്. വിളപ്പില്‍ശാലയില്‍ നിന്ന് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണം അടര്‍ത്തിമാറ്റാന്‍ ആരെയും അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് വാര്‍ഡ് മെമ്പര്‍ ചന്ദ്രികയും നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: