കൊച്ചി: ബാര്‍, ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് എടുത്ത കേസില്‍ മുന്‍ എക്സൈസ് മന്ത്രി കെ. ബാബു നല്കിയ വിശദീകരണം വിജിലന്‍സ് തള്ളി. അധികാര ദുര്‍വിനിയോഗം നടത്തിയതായി വിജിലന്‍സിന്റെ ത്വരിത പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബാബു വ്യക്തമായ മറുപടിയല്ല നല്‍കിയതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വഴിവിട്ട സഹായങ്ങള്‍ നല്കി. ബാറുകള്‍ പൂട്ടിയതും ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിച്ചതും ദുരുദ്ദേശ്യത്തോടെയാണ്. പലര്‍ക്കും ബാര്‍ അനുവദിച്ചപ്പോള്‍ ചില അപേക്ഷകള്‍ പിടിച്ചുവെച്ചു. കാരണമില്ലാതെയാണ് അപേക്ഷകള്‍ പിടിച്ചുവെച്ചതെന്നും ബാര്‍, ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ നല്കുന്നതില് കെ. ബാബു നേരിട്ട് ഇടപെട്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ക്രമക്കേട് നടത്താന്‍ സര്‍ക്കാര്‍ വിജ്ഞാപനത്തിലടക്കം വെള്ളം ചേര്‍ത്ത് 100 കോടിയോളം രൂപയുടെ അഴിമതിയാണ് കെ. ബാബു മന്ത്രിയായിരുന്നപ്പോള്‍ എക്സൈസ് വകുപ്പില്‍ നടത്തിയതെന്നു പറയുന്നു. എറണാകുളം സെന്‍ട്രല്‍ റെയ്ഞ്ച് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പി നല്കിയ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്. വിജിലന്‍സ് ഡിവൈഎസ്പി: ഫിറോസ് എം. ഷഫീഖാണ് ത്വരിതാന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷനിലെ ഭാരവാഹികളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി സര്‍ക്കാര്‍ വിജ്ഞാപനങ്ങള്‍ ഇറക്കുകയും ഇതില്‍ അടിയ്ക്കടി മാറ്റങ്ങള്‍ വരുത്തുകയും ചെയ്തതിലൂടെ അധിക നേട്ടങ്ങള്‍ ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
2014 സെപ്തംബറില്‍ പുറത്തിറക്കിയ സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രമേ ബാര്‍ ലൈസന്‍സ് നല്കുകയുള്ളൂവെന്ന സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചുവെങ്കിലും മൂന്നു മാസത്തിനുള്ളില്‍ മുന്‍പ് ബാര്‍ ലൈസന്‍സുണ്ടായിരുന്ന ഹോട്ടലുകള്‍ക്ക് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ അനുവദിക്കാനുള്ള തീരുമാനം ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ക്കുള്ള ഉദാഹരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: