ആര്യന്‍കോട്: പോലീസ് കസ്റ്റഡിയില്‍ യുവാവിന് ക്രൂരമര്‍ദനം. പോലീസ് മര്‍ദനത്തിനിടെ യുവാവിന്റെ പല്ലടിച്ച് കൊഴിച്ചതായും പരാതി. ആര്യന്‍കോട് പോലീസിനെതിരെയാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ പൂഴനാട് പ്ലാവിള പുത്തന്‍വീട്ടില്‍ തസ്മീറി(26)നെയാണ് പെറ്റി കേസ് പ്രതി എന്നു പറഞ്ഞു ആര്യന്‍കോട് പോലീസ് വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ എത്തിയ നാലോളം പോലീസുകാര്‍ തസ്മീറിനെ പിടികൂടുകയും ഉമ്മ മൈയുനുമ്മാളി(60)ന്റെ മുന്നിലിട്ട് മര്‍ദിക്കുകയും ചെയ്തു. മകനെ തല്ലരുത് എന്നപേക്ഷിച്ച ഉമ്മയെ പോലീസ് പിടിച്ചു തള്ളി. മര്‍ദ്ദനത്തിനിടെ നിലവിളി ഉച്ചത്തിലായതോടെ തസ്മീറിന്റെ വായില്‍ തുണി തിരുകി കയറ്റി വീണ്ടും മര്‍ദിക്കുകയും ഇതു കണ്ടു പിടിച്ചു മാറ്റാന്‍ ചെന്ന ഉമ്മയെ പോലീസുകാര്‍ വീണ്ടും ശക്തിയില്‍ പിടിച്ചു നിലത്തുതള്ളിയിടുകയും ചെയ്തതായി ഇവര്‍ പറയുന്നു.
വീട്ടില്‍ നിന്നു വലിച്ചിറക്കി വീടിനു പുറത്തിട്ടു മര്‍ദിക്കുന്നതിനിടെ ഉമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും യുവാവിനെ പോലീസ് ജീപ്പില്‍ കയറ്റി കൊണ്ടു പോവുകയും ചെയ്തു എന്ന് നാട്ടുകാരും പറയുന്നു. തുടര്‍ന്നു വാഹനത്തില്‍ വച്ചും സ്റ്റേഷനില്‍ എത്തിച്ചും തന്നെ മര്‍ദിച്ചെന്ന് തസ്മീര്‍ പിന്നീട് സ്റ്റേഷനില്‍ എത്തിയ ബന്ധുക്കളോട് പറഞ്ഞു. സ്റ്റേഷനില്‍ പോലീസുകാരുടെ മര്‍ദ്ദനത്തിനിടെ തെറിച്ചുവീണ പല്ല് തസ്മീര്‍ രഹസ്യമായി വയ്ക്കുകയും പിന്നീട് ബന്ധുക്കളെ ഏല്‍പ്പിക്കുകയും ചെയ്തു. പൂഴനാട് സ്കൂളിന് സമീപത്തുവച്ച് വാഹനത്തിനു സൈഡ് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സ്റ്റേഷന് പരാതിയില്‍ എത്തിച്ചത്. പരാതിക്കാരന്റെ സ്വാധീനത്തിനു വഴങ്ങിയാണ് പോലീസിന്റെ നടപടിയെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.
രാവിലെ സ്റ്റേഷന് മുന്നില്‍ തസ്മീറിന്റെ ബന്ധുക്കളും ജനങ്ങളും നിലയുറപ്പിച്ചതോടെ പോലീസ് മെഡിക്കല്‍ പരിശോധനയ്ക്ക് നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിക്കുകയും തിരികെ സ്റ്റേഷനില്‍ എത്തിച്ചു ജാമ്യം നല്കി വിട്ടയയ്ക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ പല്ലു കൊഴിഞ്ഞതും ശരീരത്തിനേറ്റ ചതവും കാരണം അവശ നിലയിലുള്ള തസ്മീറിന്റെയും സംഭവത്തിനിടെ ശാരീരിക ബുദ്ധിമുട്ടു നേരിട്ട ഉമ്മയെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേ സമയം യുവാവിനെ മര്‍ദിച്ചിട്ടില്ലെന്നും പല്ലു കൊഴിഞ്ഞതു മര്‍ദിച്ചത് കൊണ്ടല്ല എന്നുമാണ് പോലീസ് പറയുന്നത്. സര്‍ക്കാര്‍ സംവിധാനം മാറിയതോടെ പോലീസിന്റെ ജനമൈത്രി സംവിധാനവും തകിടം മറിഞ്ഞതായി നാട്ടുകാര്‍ ആരോപിക്കുന്നു. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചു പ്രദേശത്ത് എസ്ഐക്കെതിരെ പോസ്റ്ററുകള്‍ നിരന്നിരിക്കുകയാണ്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി എസ്ഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ഡിവൈഎസ്പി എന്നിവര്‍ക്കു പരാതി നല്‍കാനിരിക്കുകയാണ് തസ്മീറിന്റെ ബന്ധുക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: