ന്യൂദല്‍ഹി: ഔദ്യോഗിക വസതി മുതല്‍ പാര്‍ലമെന്റ് കവാടവും പാര്‍ലമെന്റിലെ സുരക്ഷാ ക്രമീകരണങ്ങളും മൊബൈലില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ആംആദ്മി പാര്‍ട്ടി എംപിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനം. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം സുരക്ഷാ ഏജന്‍സികള്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ മുഴുവനും പരസ്യമാക്കിയ ആപ് എംപി: ഭഗവന്ത്സിങ് മാനിന്റെ നടപടിക്കെതിരെ ഇരുസഭകളിലും അംഗങ്ങള്‍ ഇന്നലെ പ്രതിഷേധിച്ചു.
നിരുപാധികം മാപ്പപേക്ഷിച്ചെങ്കിലും എംപിക്കെതിരെ നടപടിയുണ്ടാകുമെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനും വ്യക്തമാക്കി. ഗുരുതരമായ സുരക്ഷാവീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നാണ് പാര്‍ലമെന്റിന്റെ സുരക്ഷാ ചുമതലയുള്ള പാര്‍ലമെന്റ് സെക്യൂരിറ്റി സര്‍വ്വീസും ദല്‍ഹി പോലീസും മറ്റ് ഏജന്‍സികളും വിലയിരുത്തി.
ഫേസ്ബുക്കിലും പിന്നീട് യുട്യൂബിലും അടക്കം പ്രചരിച്ച പന്ത്രണ്ട് മിനുറ്റ് ദൈര്‍ഘ്യമുള്ള പാര്‍ലമെന്റ് ദൃശ്യങ്ങള്‍ അധികൃതര്‍ പിന്നീട് നീക്കം ചെയ്തു. അവകാശലംഘനത്തിന് ഭഗവത് സിങ് മാനിനെതിരെ ലോക്സഭാ സ്പീക്കര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ ആപ് എംപിക്കെതിരെ പരാതിയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്നലെ പാര്‍ലമെന്റ് ആരംഭിച്ചപ്പോള്‍ അകാലിദള്‍ എംപിമാരും ബിജെപി അംഗങ്ങളും ലോക്സഭയില്‍ ആംആദ്മി എംപിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി രംഗത്തെത്തി.
രാജ്യസഭയിലും ഭരണകക്ഷി അംഗങ്ങള്‍ ശക്തമായ പ്രതിഷേധമാണ് നടത്തിയത്. ഇതേത്തുടര്‍ന്ന് രണ്ടു സഭകളും 12മണി വരെ നിര്‍ത്തിവെച്ചു. ലോക്സഭാ എംപിക്കെതിരായ വിഷയം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാനാവില്ലെന്ന ഡപ്യൂട്ടി ചെയര്മാന് പി.ജെ. കുര്യന്റെ നിലപാടിനെ തുടര്‍ന്നായിരുന്നു ബഹളം. എങ്കിലും ഭഗവത് സിങ് മാനിന്റെ നടപടി ഗുരുതരമായ തെറ്റാണെന്ന് ഡപ്യൂട്ടി ചെയര്മാന് പറഞ്ഞു.
ലോക്സഭയില്‍ ബിജെപി എംപിമാരായ മഹേഷ് ഗിരി, കിരിത് സോമയ്യ എന്നിവരാണ് ഭഗവത് സിങ് മാനിനെതിരെ അവകാശലംഘന വിഷയം ഉയര്‍ത്തി പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ ആപ് എംപി നിരുപാധിക മാപ്പപേക്ഷ നല്കി. ഇനിയൊരിക്കലും ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടാവില്ലെന്നും നിരുപാധികം മാപ്പു പറയുന്നതായും ഭഗവത് സിങ് മാന്‍ പറഞ്ഞു. അറിവില്ലായ്മ കൊണ്ടാണ് ഇതു ചെയ്തതെന്നും ഇത്രവലിയ പ്രശ്നമാകുമെന്ന് അറിയില്ലായിരുന്നെന്നും എംപി പറഞ്ഞു.
പന്ത്രണ്ട് മിനുറ്റ് വീഡിയോയില്‍ പാര്‍ലമെന്റിലെ സുരക്ഷാ സംവിധാനങ്ങളെപ്പറ്റി തത്സമയ ശബ്ദസന്ദേശവും ചേര്‍ത്തിരുന്നു.
എന്നാല്‍ വെറുമൊരു മാപ്പപേക്ഷയില്‍ അവസാനിക്കുന്ന വിഷയമല്ല ഇതെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ലമെന്റിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. നടപടികള്‍ ഉറപ്പായും സ്വീകരിക്കേണ്ടിവരും. വിഷയം പാര്‍ലമെന്റില്‍ വരുമ്പോള്‍ ഇക്കാര്യത്തില്‍ നടപടികളുണ്ടാകുമെന്നും സ്പീക്കര്‍ പറഞ്ഞു.
അവകാശ ലംഘന നോട്ടീസ് പാര്‍ലമെന്റിന്റെ എത്തിക്സ് കമ്മറ്റിക്ക് വിടാനാണ് സാധ്യത. എത്തിക്സ് കമ്മറ്റി ശുപാര്‍ശ ചെയ്യുന്ന നടപടികള്‍ക്ക് ഭഗവന്‍ സിങ് മാന്‍ വിധേയനാകേണ്ടിവരും.
എത്തിക്സ് കമ്മറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ലോക്സഭാ സ്പീക്കറാകും നടപടി സ്വീകരിക്കുക. പാര്‍ലമെന്റ് അംഗങ്ങളുടെയും മറ്റു ജീവനക്കാരുടേയും ജീവനെ ബാധിക്കുന്ന നടപടിയാണ് എംപിയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് മറ്റ് അംഗങ്ങളുടെ നിലപാട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ എംപിമാരും മാനിനെതിരെ ലോക്സഭാ സ്പീക്കറോട് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ആപ് എംപിക്കെതിരെ ഇരുസഭകളിലും ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ പാര്‍ലമെന്റ് തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: