കൊച്ചി: അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച പ്രമുഖ അഭിഭാഷകര്‍ക്കെതിരെ അസോസിയേഷന് അച്ചടക്കനടപടി. ഡോ.സെബാസ്റ്റ്യന്‍പോള്‍, എ. ജയശങ്കര്‍, കാളീശ്വരം രാജ്, ശിവന് മഠത്തില്‍, സി.പി. ഉദയഭാനു, സി.വി. നന്ദഗോപാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഹൈക്കോടതിയിലും, തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ കോടതിയിലും വച്ച് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ഇവര്‍ അഭിഭാഷകരുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
ബാര്‍ അസോസിയേഷന് ജനറല്‍ബോഡി യോഗം ഈ അഭിഭാഷകര്‍ക്കെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടി സംബന്ധിച്ച് തീരുമാനം എടുക്കാന്‍ എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തുകയായിരുന്നു. ബാര്‍ അസോസിയേഷന് ജനറല്‍ ബോഡിയോഗത്തില്‍ ഈ അഭിഭാഷകര്‍ക്കെതിരെ കടുത്ത വമര്ശനമാണ് ഉയര്‍ന്നത് ഇതേത്തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടിക്ക് എക്സിക്യൂട്ടീവിനെ യോഗം ചുമതലപ്പെടുത്തിയത്.
കൊച്ചിയില്‍ സര്‍ക്കാര്‍ അഭിഭാഷകന് യുവതിയെ കയറിപ്പിടിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അഭിഭാഷകര്‍ ആക്രമണം അഴിച്ചുവിട്ടത്. സംഭവം വിവാദമായതോടെ സെബാസ്റ്റ്യന്‍ പോളും ജയശങ്കറുമടക്കമുള്ളവര് അഭിഭാഷകരുടെ നടപടിയെ പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും വിമര്‍ശിച്ചിരുന്നു. അസോസിയേഷന്റെ വ്യാഴാഴ്ചത്തെ അടിയന്തര ജനറല്‍ ബോഡിയോഗത്തില്‍ ഈ അഭിഭാഷകര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
അഭിഭാഷക സമൂഹത്തെ ഇവര്‍ വഞ്ചിച്ചെന്നും സംഘടനയെ പൊതു സമൂഹത്തില്‍ അപമാനിച്ചുവെന്നുമായിരുന്നു ആരോപണം. ഇതേത്തുടര്‍ന്നാണ് ഇവര്‍ക്ക് ഷോ കോസ് നോട്ടീസ് നല്കാന് ഇന്നലെ അസോസിയേഷന് തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: