കൊച്ചി: യുവാവിനെ ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ചതുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ മതപണ്ഡിതന് ഖുറേഷിയെ കൊച്ചിയില്‍ കൊണ്ടുവരും. മുംബൈയിലെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്നലെ രാത്രിയോടെ കൊച്ചിയിലേക്ക് ഇയാളുമായി അന്വേഷണ സംഘം പുറപ്പെട്ടതായി അറിയുന്നു. ഇന്ന് കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനും നിര്‍ബന്ധിച്ച് മതംമാറ്റുന്നതിനും ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേരള പോലീസ് ഇയാളെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തത്.
സാക്കീര്‍ നായിക്കിന്റെ അടുത്ത അനുയായിയായി രഹസ്യപ്രവര്‍ത്തനങ്ങളായിരുന്നു ഖുറേഷിയുടെ ശൈലി. ഐഎസിലേക്ക് ആകര്‍ഷിക്കത്തക്ക തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ബുദ്ധികേന്ദ്രം ഖുറേഷിയായിരുന്നുവെന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
മുംബൈ ആസ്ഥാനമായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ അദ്ധ്യാപകനും മുഖ്യ ചുമതലക്കാരനുമാണ് ഇയാള്‍. ഇവിടത്തെ ലൈബ്രറിയില്‍ വച്ചാണ് അന്യമതസ്ഥരെ ബോധവല്‍ക്കരിക്കുകയും മതപരിവര്‍ത്തനം നടത്തുകയും ചെയ്യുന്നത്. മറ്റു മതങ്ങളേയും മതഗ്രന്ഥങ്ങളേയും താരതമ്യം ചെയ്ത് ഖുറാനാണ് യഥാര്‍ത്ഥ ദൈവസൃഷ്ടിയെന്നും ഇയാള്‍ പ്രബോധനം നടത്താറുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഐഎസില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന തമ്മനം സ്വദേശിനി മെറിന് എന്ന മറിയത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മെറിന്റെ സഹോദരന് എബിന് ജേക്കബ് പാലാരിവട്ടം പോലീസില്‍ നല്കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മലയാളികള്‍ കാണാതായ സംഭവത്തില്‍ ആദ്യത്തെ അറസ്റ്റാണിത്. പാലക്കാട്ടുനിന്നു കാണാതായ മെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പാലക്കാട് സ്വദേശി യഹിയ, മുംബൈയിലെ മതപണ്ഡിതന് ഖുറേഷി എന്നിവര്‍ക്കെതിരെയാണ് എബിന് ജേക്കബ് പരാതി നല്‍കിയത്. കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ കെ.വി. വിജയനാണ് അന്വേഷണചുമതല. സംസ്ഥാനത്ത് ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവങ്ങളില്‍ ഐഎസ് ബന്ധമാരോപിക്കുന്ന സാഹചര്യത്തിലായിരുന്നു എബിന് ജേക്കബ് പരാതി നല്‍കിയത.്
സക്കീറിന്റെ അരുമ ശിഷ്യന്
മുംബയ്: ഐഎസ്സില്‍ ചേരാന്‍ യുവാവിനെ നിര്‍ബന്ധിച്ചതിന് അറസ്റ്റിലായ മതപണ്ഡിതന് ആര്‍ഷി ഖുറേഷി വിവാദ മതപ്രചാരകന്‍ ഡോ.സക്കീര്‍ നായിക്കിന്റെ അരുമശിഷ്യന്. മുംബൈയ്ക്കടുത്ത് നവീമുംബയിലെ വസതിയില്‍ നിന്ന് കൊച്ചി പോലീസും മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സ്ക്വാഡും ചേര്‍ന്നാണ് വ്യാഴാഴ്ച രാത്രി ഇയാളെ അറസ്റ്റു ചെയ്തത്.
ആര്‍ഷി ഖുറേഷി സക്കീറിന്റെ മുംബയിലെ ഇസ്ളാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പബ്ളിക് റിലേഷന്‍സ് മാനേജരും അധ്യാപകനുമാണ്.
സക്കീറിന്റെ ഭീകരബന്ധം പോലീസ് അന്വേഷിക്കുന്നതിനിടെയാണ് അനുയായി അറസ്റ്റിലായത്. ഇത് സക്കീറിനെയും പ്രതിക്കൂട്ടിലാക്കി. 45 കാരനായ ഇയാളാണ് മറിയത്തെ മതംമാറ്റിയതും ഐഎസില്‍ ചേര്‍ത്തതും. 2009ല്‍ സക്കീര്‍ മുംബയില്‍ വലിയ മതസമ്മേളനം വിളിച്ചിരുന്നു. അന്നും ആര്ഷിയായിരുന്നു പബ്ളിക് റിലേഷന്‍സ് മാനേജര്‍.
ഇയാളെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിന്ന് നിരവധി പേരെ ഐഎസിലേക്ക് അയച്ചതുമായി ബന്ധപ്പെട്ട് നേരത്തെ ഒരാള്‍ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ആര്‍ഷി ഖുറേഷിയിലേക്ക് വഴി തുറന്നത്. സീ വുഡ്സിലെ ഒരു ഫ്ളാറ്റില്‍ റെയ്ഡ് നടത്തിയാണ് ഖുറേഷിയെ പിടിച്ചത്. ഇയാളെ വ്യാഴാഴ്ച തന്നെ ബേലാപ്പൂരിലെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: