കാസര്‍കോട്: തീവ്രവാദികള്‍ എല്ലാ സമുദായങ്ങളിലും ഉണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീവ്രവാദത്തിന്റെ പേരില്‍ സമുദായത്തെയല്ല ഒറ്റപ്പെടുത്തേണ്ടത്, അത് ചെയ്യുന്ന വ്യക്തികളെയാണ്. ഐ.എസ് തീവ്രവാദത്തിന്റെ പേരില്‍ മുസ്ലീംസമുദായത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഐഎസ് തീവ്രവാദത്തിന്റെ പേരില്‍ മുസ്ലീം സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നും കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു. എല്‍ഡിഎഫ് ഭരണം ദിവസങ്ങള്‍ ചെല്ലുന്തോറും ജനങ്ങളെ മൊത്തത്തില്‍ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. സമസ്ത മേഖലയിലെയും നികുതി വര്‍ദ്ധന ജനജീവിതം ദുസഹമാക്കിയിരിക്കുന്നു. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 25ന് സംസ്ഥാനത്തെ കലക്ടറേറ്റുകളിലേക്ക് കെപിസിസിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റു മാസങ്ങള്‍ക്കുള്ളില്‍ 48 കൊലപാതകങ്ങളാണ് സംസ്ഥാനത്തുണ്ടായത്. പോലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണിയെ സുരക്ഷാ കാരണങ്ങളാല്‍ കോടതിയില്‍ ഹാജരാക്കാന്‍ കഴിയില്ലെന്ന പോലീസിന്റെ റിപ്പോര്‍ട്ട് സംസ്ഥാന പോലീസിന് കാര്യക്ഷമതയില്ല എന്നതിന്റെ തെളിവാണ്. വെള്ളമുണ്ടയില്‍ ഭര്ത്താക്കന്മാരെ ഭീഷണിപ്പെടുത്തി ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ നടപടി സ്വീകരിക്കാത്ത എസ്.ഐയെ സസ്പെന്റ് ചെയ്തിരിക്കുകയാണ്. പോലീസിന്റെ ഉത്തരവാദിത്വമില്ലായ്മയാണ് ഇത് കാണിക്കുന്നത്.
അഭിഭാഷകര്‍ മധ്യമപ്രവര്‍ത്തകരെ ആക്രമിച്ചപ്പോള്‍ പോലീസ് നിഷ്ക്രിയമായി നോക്കി നില്‍ക്കുകയായിരുന്നു. കുറ്റക്കര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ട പോലീസ് അക്രമത്തിന് കൂട്ടു നില്‍ക്കുകയായിരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: