ചെന്നൈ: ആന്‍ഡമനില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രാമധ്യേ കാണാതായ എന്‍- 32 യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തി. ചെന്നൈയില്‍ നിന്നും 150 നോട്ടിക്കല്‍ മൈല്‍ ദൂരെ കടലില്‍ ലോഹ വസ്തുക്കളുടെ അംശം ഒഴുകി നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇതു വിമാനത്തിന്റെ അവശിഷ്ടമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വിമാനത്തിന് വേണ്ടി വിപുലമായ തെരച്ചില്‍ തുടരുകയാണ്. വ്യോമ, നാവിക, തീരസംരക്ഷണ സേനകള്‍ സംയുക്തമായാണു തെരച്ചില്‍ നടത്തുന്നത്.
രണ്ടു വിമാനങ്ങളും നാലു നാവികസേനാ കപ്പലുകളും ഒരു അന്തര്‍വാഹിനിയും തെരച്ചില്സംഘത്തിലുണ്ട്. ഇന്ത്യയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ശ്രീലങ്ക,മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളും തെരച്ചിലിന് ഒപ്പം ചേര്ന്നിത്തിട്ടുണ്ട്. ഇതിനിടെ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ നടപടികള്‍ വിലയിരുത്തുന്നതിനായി ഇന്ന് താംബരംത്ത് എത്തും.
രണ്ട് കരസേനാ സൈനികര്‍, കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥന്, ഏഴ് നാവികസേന ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന 29 പേരുടെ സംഘമാണ് കാണാതായ വിമാനത്തില്‍ ഉണ്ടായിരുന്നത്. രാത്രി വൈകിയും വിമാനത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.
ഇന്നലെ രാവിലെ എട്ടുമണിയോടെ താംബരത്തു നിന്നും ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലയറിലേക്ക് പുറപ്പെട്ട വിമാനം 11.45ന് പോര്ട്ട്ബ്ലെയറില് ഇറങ്ങേണ്ടിയിരുന്നതാണ്. എന്നാല്‍ 9.12ന് ചെന്നൈയില്‍ നിന്നും 280 കിലോമീറ്റര്‍ ദൂരത്തുവെച്ച് റഡാര്‍ സംവിധാനത്തില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. അവധി കഴിഞ്ഞ് മടങ്ങുന്ന ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിക്കുന്നതിനുവേണ്ടി പുറപ്പെട്ടതായിരുന്നു വിമാനം.
റഡാറുമായുള്ള ബന്ധം മുറിഞ്ഞതിനാല്‍ വിമാനം കാണാതായത് സംബന്ധിച്ച കാരണം അറിയാന്‍ സാധിച്ചിട്ടില്ലെന്ന് നാവികസേനാ വക്താവ് ഡി. കെ. ശര്‍മ്മ അറിയിച്ചു. റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുമ്പോള്‍ വിമാനം 23,000 അടി ഉയരത്തിലായിരുന്നു. എന്നാല്‍ എമര്‍ജന്‍സി ബീക്കണ്‍ ലൊക്കേറ്റര്‍ വിമാനത്തില്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും ഇതുപയോഗിച്ച് എത്രയും പെട്ടന്ന് ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
ഒരു ഡോണിയര്‍ വിമാനവും സഹ്യാദ്രി, രജ്പുത്, രണ്‍വിജയ്, കിര്‍ച്, കര്മുക്, കോറ, ശക്തി, ജ്യോതി, ഘരിയല്‍ സുകന്യ തുടങ്ങിയ പതിമൂന്നു കപ്പലുകളും വിമാനത്തിനായി തെരച്ചില്‍ നടത്തുന്നുണ്ട്. കൂടാതെ ഭാരതത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ എന്നിവയുടെ നേവിയും വിമാനത്തിനായി തെരച്ചില്‍ നടത്തുന്നുണ്ട്. ഏതു കാലാവസ്ഥയിലും നാലുമണിക്കൂറോളം തുടര്‍ച്ചയായി പറക്കാന്‍ കഴിവുള്ള റഷ്യന്‍ നിര്‍മ്മിത വിമാനമാണ് എഎന്‍ 32.
പ്രതികരിക്കാൻ ഇവിടെ എഴുതുക: