തുറവൂര്‍: ദേശീയ പാതയില്‍ പ്രധാന കവലകളില്‍ ലക്ഷങ്ങള്‍ ചെലവിട്ട് സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകളും നിരീക്ഷണ ക്യാമറകളും കണ്ണടച്ചു. അപകട ഭീതിയോടെ യാത്രക്കാര്‍. തങ്കിക്കവല, തുറവൂര്‍ ,എരമല്ലൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിഗ്നല്‍ ലൈറ്റുകളും നിരീക്ഷണ ക്യാമറകളുമാണ് പ്രവര്‍ത്തന രഹിതമായത്.
ക്യാമറകള്‍ മിഴിയടച്ചതോടെ തുറവൂര്‍ കവലയില്‍ കുമ്പളങ്ങി റോഡില്‍ നിന്നും തൈക്കാട്ടുശേരി റോഡില്‍ നിന്നും വരുന്ന വാഹനങ്ങളും പാത മുറിച്ച് കടക്കുന്ന കാല്‍നടയാത്രക്കാരുമാണ് . അപകട ഭീഷണി നേരിടുന്നത്. സിഗ്നല്‍ ലൈറ്റുകളും ക്യാമറകളും പ്രവര്‍ത്തിപ്പിക്കുന്നതിന് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി ശേഖരിച്ചു വയ്ക്കുന്നതിനുള്ള ബാറ്ററികള്‍ കാലപ്പഴക്കം മുലം വര്‍ഷങ്ങള്‍ക്കു മുന്‍പേ മാറ്റുകയും കെ.എസ് ഇ. ബി വൈദ്യുത ലൈനില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കുകയും ചെയ്തിരുന്നു. നിലവില്‍ ലൈനിലെ വൈദ്യുതി പ്രവാഹം നിലയ്ക്കുമ്പോള്‍ സിഗ്നല്‍ ലൈറ്റുകളുടെ പ്രവര്‍ത്തനവും നിലയ്ക്കുന്ന സ്ഥിതിയാണ്. നിമിഷം പ്രതി നൂറുകണക്കിന് വാഹനങ്ങളാണ് പാതയിലൂടെ കടന്നു പോകുന്നത്.കാവലയില്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് നിയോഗിച്ചിട്ടുള്ള ട്രാഫിക് പോലീസുകാരന്
നിയന്ത്രിക്കാനാവാത്തവിധമുള്ള വാഹനത്തിരക്കാണ് മിക്കവാറും ഇവിടെ അനുഭവപ്പെടുന്നത് സിഗ്നലുകളുടെ പ്രവര്‍ത്തനം നിലച്ചതടെ ഇടവേളയില്ലാതെ എത്തുന്ന വാഹനങ്ങള്‍ തമ്മിലിടിച്ചും ഇരു വശങ്ങളില് നിന്നും കടന്നുവരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചും അപകടത്തില്‍ പെടുന്നത് പതിവായി. നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തത് മൂലം അമിത വേഗത്തിലെത്തുന്ന വാഹനങ്ങള്‍ കണ്ടെത്താനോ ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാനോ കഴിയാത്ത സ്ഥിതിയാണ്. നിരീക്ഷണ ക്യമറയുടെ പ്രവര്‍ത്തനം മൂലം റോഡ് നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ പിഴയീടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.
ഈതുക കൊണ്ട് തന്നെ കാലപ്പഴക്കം ചെന്ന ബാറ്ററികള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയുമെന്നിരിക്കെ ഇവ മാറ്റി വെയ്ക്കാനുള്ള നടപടിയുണ്ടായിട്ടില്ല. ലക്ഷങ്ങള്‍ ചെലവിട്ടാണ് ദേശീയ പാതയിലെ അപകട സാധ്യതയേറിയ സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകളും പ്രധാന കവലകളില്‍ സിഗ്നല്‍ ലൈറ്റുകളും സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: