മുഹമ്മ: ആലപ്പുഴ-തണ്ണീര്‍മുക്കം കല്ലറ വഴി കോട്ടയത്തേയ്ക്ക് സര്‍വ്വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. എട്ട് വര്‍ഷം മുമ്പ് നിര്‍ത്തിവെച്ച ഈ ദീര്‍ഘ ദൂര സര്‍വ്വീസ് കെഎസ്ആര്‍ടിസിയ്ക്ക് ഏറെ ലാഭകരവും യാത്രക്കാര്‍ക്ക് ഗുണം ചെയ്യുന്നതുമായിരുന്നു. കല്ലറ റോഡ് തകര്‍ന്നതിനെ തുടര്‍ന്നാണ് സര്‍വ്വീസ് നിര്‍ത്തിയത്.
പിന്നീട് റോഡ് നവീകരിച്ചിട്ടും അധികൃതര്‍ ബസ് സര്‍വീസ് പുന:സ്ഥാപിക്കാന്‍ തയ്യാറായില്ല. ചേര്‍ത്തല വൈക്കം,പാല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കല്ലറവഴി സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തിയിട്ടും കെഎസ്ആര്‍ടിസി അധികൃതര്‍ മൗനം പാലിക്കുകയാണ്. മണ്ണഞ്ചേരി, മുഹമ്മ, പുത്തനങ്ങാടി പ്രദേശങ്ങളില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജ്, ഗാന്ധി യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും ആശ്രയിച്ചിരുന്ന ഈ ബസിനേയായിരുന്നു. കൂടാതെ പാലായിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകളിലേയ്ക്ക് നിരവധി കുട്ടികളും മറ്റുയാത്രക്കാരും കച്ചവടക്കാരും ഇതോടെ മറ്റുമാര്‍ഗ്ഗം സ്വീകരിക്കേണ്ട അവസ്ഥയിലായി. ഇത് മൂലം യാത്രക്കാരുടെ പോക്കറ്റ് കാലിയാവുന്ന അവസ്ഥയിലുമെത്തി.
ബസ് സര്‍വ്വീസ് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും എംഎല്‍എക്കും പാസഞ്ചേഴ്സ് അസോസിയേഷന് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: