കോട്ടയം: കൊച്ചിയിലും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകര്‍ അഡ്വ. എം.കെ. ദാമോദരന്‍ സ്പോണ്സര് ചെയ്ത ഗുണ്ടകളാണെന്ന് പി.സി. ജോര്‍ജ് എംഎല്‍എ ആരോപിച്ചു. കോട്ടയത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിഭാഷകരുടെ ഗുണ്ടാവിളയാട്ടത്തില്‍ മധ്യസ്ഥ ചര്ച്ചയുമായെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സാംസ്കാരിക കേരളത്തിന് അപമാനമാണ്.
ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് പോയത് ഉചിതമല്ല. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന നിലയ്ക്കാണ് വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചയുമായി പിണറായി പോയത്. മാന്യന്മാരായ അഭിഭാഷകരും സാംസ്കാരിക പ്രവര്‍ത്തകരും ഈ ഗുണ്ടാവിളയാട്ടത്തിന് കൂട്ടുനിന്നിട്ടില്ല.
എം.കെ. ദാമോദരന്‍ നിയമോപദേശക സ്ഥാനം നഷ്ടമായതിന്റെ മാനസിക വിഭ്രാന്തിയാണ് സംഭവത്തിന് പിന്നില്‍. കോടതി കോംപ്ലക്സില്‍ മദ്യക്കുപ്പി എവിടെ നിന്നു വന്നെന്നാണ് മുഖ്യമന്ത്രി അന്വേഷിക്കേണ്ടത്. മദ്യ കുപ്പികളുമായി ഗുണ്ടാവിളയാട്ടം നടത്തിയ അഭിഭാഷകരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം.
കോടതി ബഹിഷ്കരണം നിയമാനുസൃതമാണോയെന്ന് കേരളാ ചീഫ് ജസ്റ്റിസ് വ്യക്തമാക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. സ്ത്രീ പീഡനകേസില്‍ കുറ്റാരോപിതനായ അഭിഭാഷകന് നേരത്തേ കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ നേതാവായിരുന്നു. അങ്ങിനെയാണ് ഗവ. പ്ലീഡറായത്.
പാര്‍ട്ടിക്കാരുടെ പരാതിയെത്തുടര്‍ന്ന് അയാളെ പുറത്താക്കിയപ്പോള്‍ മാണി ഗ്രൂപ്പില്‍ ചേര്‍ന്നു. ഇത്തരക്കാര്‍ മാന്യന്മാരായ അഭിഭാഷകര്‍ക്ക് അപമാനമാണെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: