ആന്റിഗ്വ: ഇന്ത്യയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് പൊരുതുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോര്‍ എട്ട് വിക്കറ്റിന് 566നു മറുപടിയായി മൂന്നാം ദിവസം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സില്‍ വിന്‍ഡീസ്. ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് (35), ഡ്വെയ്ന്‍ ബ്രാവൊ (രണ്ട്) എന്നിവര്‍ ക്രീസില്‍.
ഓപ്പണര്‍ രാജേന്ദ്ര ചന്ദ്രിക (16), നൈറ്റ് വാച്ച്മാനായെത്തിയ ദേവേന്ദ്ര ബിഷൂ (12) എന്നിവരാണ് പുറത്തായത്. രാജേന്ദ്രയെ മുഹമ്മദ് ഷാമി മടക്കിയപ്പോള്‍, ബിഷൂവിനെ അമിത് മിശ്ര വീഴ്ത്തി.
വിരാടിന്റെ ഇരട്ട ശതകത്തിനു പിന്നാലെ ഓഫ് സ്പിന്നര്‍ ആര്. അശ്വിന്റെ (113) മൂന്നാം ടെസ്റ്റ് സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്കോറിലേക്കു നയിച്ചത്. 253 പന്തില്‍ 12 ബൗണ്ടറികള്‍ ആ ബാറ്റില്‍നിന്ന് പിറന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹയും (40), ലെഗ് സ്പിന്നര്‍ അമിത് മിശ്രയും (53) അശ്വിന് പിന്തുണ നല്കി.
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു പകരം ടീമിലിടം ലഭിച്ച അമിത് മിശ്ര തന്റെ സ്ഥാനം ന്യായീകരിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. 68 പന്തില്‍ ആറു ഫോറുകളോടെ കരിയറിലെ നാലാം അര്‍ധശതകം തികച്ചു മിശ്ര. ഇദ്ദേഹം മടങ്ങിയതോടെ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു ഇന്ത്യ. വിന്‍ഡീസിനായി ബിഷൂവും ബ്രാത്ത്വെയ്റ്റും മൂന്നു വീതം വിക്കറ്റെടുത്തു. ഷാനന് ഗബ്രിയേലിന് രണ്ടു വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: