വിഴിഞ്ഞം: വാട്ടര്‍ അതോറിറ്റിയിലെ പമ്പ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് പരീക്ഷ നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും പിഎസ്സി മൗനം തുടരുകയാണ്. സാങ്കേതിക വിഭാഗത്തില്‍ താരതമ്യേന ചെറിയ പോസ്റ്റുകളിലേക്ക് നടക്കുന്ന പരീക്ഷകളില്‍ പിഎസ്സി കാണിക്കുന്ന ചിറ്റമ്മ നയത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേദനാജനകമായ മറ്റൊരു നീക്കമാണ് ഭരണപക്ഷത്തിന്റെ പ്രമുഖ തൊഴിലാളി സംഘടന നടത്തുന്നത്. സാങ്കേതിക വിഭാഗത്തിലെ തന്നെ ഏറ്റുവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി സാധ്യതയുള്ള തസ്തിക ആണ് പമ്പ് ഓപ്പറേറ്റര്‍. പിഎസ്സി നടപടികള്‍ ഇഴയുന്നതിനാല്‍ തസ്തികയിലേക്ക് പരീക്ഷ എഴുതിയവര്‍ വലിയ പ്രക്ഷോഭം ആരംഭിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. ഇത് മണത്തറിഞ്ഞ തൊഴിലാളി സംഘടന എത്രയും വേഗം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റിംഗ് നടത്തണമെന്ന് വകുപ്പ് മന്ത്രിക്ക് കത്ത് നല്കി. എന്നിട്ട് ആ ലെറ്റര്‍ പാഡിന്റെ പകര്‍പ്പ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി തങ്ങളാണ് കഷ്ടപ്പെട്ടത് എന്ന് വരുത്തി തീര്‍ക്കാനുള്ള കപടനാടകത്തിന്റെ ഭാഗമാണിത്. ഈ തസ്തികയിലേക്ക് നിയമം ലഭിക്കുന്നവരെ കൂട്ടത്തോടെ തങ്ങളുടെ യൂണിയനില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണിത്.
ഈ കത്ത് മന്ത്രിക്ക് നല്കി ഉദ്യോഗാര്ത്ഥികളോടെ സ്നേഹം പ്രകടിപ്പിക്കുന്നവര്‍ വഞ്ചനയുടെ മറ്റൊരു മുഖം രഹസ്യമായി പ്രകടിപ്പിക്കുന്നുമുണ്ട്. നിശ്ചിത യോഗ്യതകളില്ലാതെ രാഷ്ടീയ സ്വാധീനം മാത്രം ഉപയോഗിച്ച് ഒട്ടനവധി താല്‍ക്കാലിക ജീവനക്കാര്‍ ഈ തസ്തികയില്‍ ജോലി ചെയ്യുന്നുണ്ട്. ഓരോ തെരഞ്ഞെടുപ്പ് സമയത്തും മോഹന വാഗ്ദാനങ്ങള്‍ നല്കി ഇവരെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാറുമുണ്ട്. പിന് വാതിലിലൂടെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള രഹസ്യ നീക്കം കാലങ്ങളായി ഈ തൊഴിലാളി സംഘടന നടത്തുന്നുണ്ടായിരുന്നു. ഈ വാഗ്ദാനം നല്കി വന്‍തുക സംഘടനയ്ക്ക് വേണ്ടി പലപ്പോഴായി പിരിച്ചെടുത്തിട്ടുണ്ട്. കേരളത്തിലെ ഭരണം മാറിയ ഈ സമയത്തെ ഉപയോഗപ്പെടുത്തി താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ തങ്ങള്‍ ചെയ്യുന്നു എന്ന് തോന്നിപ്പിക്കാനുള്ള നീക്കങ്ങള്‍ വീണ്ടും അണിയറയില്‍ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം ഒരു ആവശ്യം മുന്നോട്ട് വച്ചു കൊണ്ട് പാര്‍ട്ടിനേതൃത്വത്തിന്റെ അറിവോടെ ഒരു കമ്മിറ്റി വിളിച്ച് ചേര്‍ക്കുകയും ചെയ്തു. കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ സമരം ആരംഭിക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍. ഫലത്തില്‍ ഇവരെ സ്ഥിരപ്പെടുത്താനുള്ള ഏതെങ്കിലും നീക്കമുണ്ടായാല്‍ അതിന്റെ ഫലവും ഈ തൊഴിലാളി സംഘടനയ്ക്ക് ലഭിക്കണം എന്നതാണ് കുടിലമാര്ഗ്ഗം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ മുന്നേറുമ്പോഴും എംപ്ലോയ്മെന്റ് എക്സേഞ്ച് വഴി ഒഴിവുള്ള പമ്പ് ഹൗസുകളിലേക്ക് നിയമനവും നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. തിരുവനന്തപുരം പാറ്റൂര്‍ ഡിവിഷന് കീഴിലുള്ള ഓഫീസു വഴി കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പതിനഞ്ചോളം പേര്‍ക്ക് നിയമന ഉത്തരവ് അയയ്ക്കുകയും ചെയ്തു കഴിഞ്ഞു. അവരില്‍ പകുതിയോളം പേര് ജോലിക്ക് എത്തുകയും ചെയ്തു കഴിഞ്ഞു. നൂറ്റിഅന്‍പതോളം പേര്‍ക്ക് ഇന്റര്‍വ്യൂ കാര്‍ഡ് അയച്ചതില്‍ നിന്നാണ് ലോക്കല്‍ നേതാക്കന്മാരുടെ ശുപാര്‍ശയോടെ എത്തിയവര്‍ക്ക് മാത്രം നിയമനം നല്‍കിയത്.
എല്ലാ വിഭാഗക്കാരോടും ഒപ്പം നില്ക്കുന്നു എന്ന് ബോധിപ്പിച്ച് എല്ലാ പേരേയും ഒരു പോലെ വഞ്ചിക്കുന്ന സമീപനമാണ് ഈ തൊഴിലാളി സംഘടന സ്വീകരിച്ചിരിക്കുന്നത്. ഫലത്തില്‍ എങ്ങനെ ഈ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ നിയമിക്കപ്പെട്ടാലും തങ്ങളുടെ കഴിവു കൊണ്ടാണ് ലഭിച്ചത് എന്ന് ധാരണ ഉണ്ടാക്കുകയും അത് വഴി വലിയ പിരിവ് നടത്താനും സാധിക്കും. തൊഴിലാളി വഞ്ചനയുടെ ഇരട്ട മുഖമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: