വെള്ളനാട്: മാനദണ്ഡങ്ങള്‍ പാലിക്കാതെ വെള്ളനാട് പഞ്ചായത്ത് വിളിച്ചുകൂട്ടിയ വികസന സെമിനാര്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ജനപ്രതിനിധികള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് കണ്‍വീനര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തേണ്ട വികസന സെമിനാര്‍, പഞ്ചായത്ത് പ്രസിഡന്റ് തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിച്ച് നടത്താന്‍ ശ്രമിച്ചതാണ് ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
2016-17 വര്‍ഷത്തെ പദ്ധതി രേഖകള്‍ വിലയിരുത്താന്‍ വിളിച്ചുകൂട്ടിയ വികസന സെമിനാറിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഉദ്ഘാടകനായി എത്തിയ കെ.എസ്.ശബരീനാഥന് എംഎല്‍എ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയി. വികസന സെമിനാറില്‍ പങ്കെടുക്കേണ്ടവരെ അറിയിക്കാതെ പ്രസിഡന്റ് വെള്ളനാട് ശശി ഏകപക്ഷീയമായി പരിപാടി നടത്താന്‍ തുനിഞ്ഞതാണ് വാക്കേറ്റത്തിലും കയ്യാങ്കളിയിലുമെത്തി സെമിനാര്‍ അല
ങ്കോലപ്പെടാന് ഇടയാക്കിയത്. സെമിനാറിന് ആളെകൂട്ടാന്‍ തൊഴിലുറപ്പ് ജോലി നിര്‍ത്തിവയ്പ്പിച്ച് തൊഴിലാളികളെ വാഹനത്തില്‍ പരിപാടി സ്ഥലത്തെത്തിച്ചു. എതിര്‍പ്പുമായി എത്തുന്നവരെ തടയുവാന്‍ പോലീസിനെയും വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രസിഡന്റിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയതോടെ തൊഴിലാളികളും സെമിനാറില്‍ പങ്കെടുക്കാനെത്തിയവരും പ്രതിഷേധക്കാര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് സദസുവിട്ടു. ഇതോടെ രംഗം പന്തിയല്ലെന്നുകണ്ട് എംഎല്‍എ സ്ഥലം കാലിയാക്കി.
മാനദണ്ഡങ്ങള്‍ പാലിക്കാതെ വികസന സെമിനാര്‍ നടത്തുന്നതിനെതിരെ കഴിഞ്ഞദിവസം പഞ്ചായത്തിലെ ബിജെപി പ്രതിനിധികളായ ഗിരിജകുമാരി, രഞ്ജിത്ത്, ദീപകുമാരി എന്നിവര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും കളക്ടര്‍ക്കും രേഖാമൂലം പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കളക്ടര്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത്ലംഘിച്ചാണ് വികസന സെമിനാര്‍ നടത്തിയതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം വെള്ളനാട് കൃഷ്ണകുമാര്‍, നേതാക്കളായ വാളിയറ അജി, നെടുമാനൂര്‍ അനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: