ശിവാകൈലാസ്
വിളപ്പില്‍: എള്ളും പൂവും ചോറുരുളയും ദര്‍ഭയും അരുവിക്കരയിലെ പുണ്യതീര്‍ത്ഥത്തില്‍ സമര്‍പ്പിച്ച് ബലിതര്‍പ്പണത്തിന് ഒരുങ്ങുന്നവര്‍ക്ക് ഇക്കുറിയും അസൗകര്യങ്ങള്‍ ഭീഷണിയാകും. ആത്മാവിന്റെ മോക്ഷത്തിന് വിശ്വാസികള്‍ കര്‍ക്കിടക വാവുദിവസം ബലിതര്‍പ്പണത്തിന് എത്തുമ്പോള്‍ അരുവിക്കരയിലെ ദുരിതക്കടവു മാത്രം ശാപമോക്ഷമില്ലാതെ തുടരും.
രണ്ടു വര്‍ഷം മുന്‍പാണ് അരുവിക്കരയില്‍ ബലിക്കടവും ബലിമണ്ഡപവും ടോയ്ലറ്റ് കോംപ്ലക്സും നിര്‍മ്മിക്കാന്‍ മൂന്നര കോടി സര്‍ക്കാര്‍ അനുവദിച്ചത്. കല്‍പ്പടവുകളും ബലിമണ്ഡപവും ചെക്ക് ഡാമും ഒന്നരവര്‍ഷം നീണ്ട തട്ടിക്കൂട്ട് പണികളിലൂടെ ഏറെക്കുറെ പൂര്‍ത്തിയാക്കി. കഴിഞ്ഞവര്‍ഷം ബലിതര്‍പ്പണത്തിന് കടവ് തുറന്നു കൊടുത്തപ്പോഴാണ് അശാസ്ത്രീയ നിര്‍മ്മാണത്തിന്റെ ദൂഷ്യഫലങ്ങള്‍ ജനം അനുഭവിച്ചത്. റോഡില്‍നിന്ന് കുത്തിറക്കത്തിലൂടെ ഇരുപത്തിയഞ്ചോളം പടവുകള്‍ ഇറങ്ങി വേണം ബലിമണ്ഡപത്തിലെത്താന്‍. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കമുള്ളവര്‍ക്ക് മണ്ഡപത്തിലെത്താന്‍ ഇത് ഏറെ പ്രയാസമുണ്ടാക്കി. മുപ്പതിനായിരത്തിലധികം വിശ്വാസികള്‍ കര്‍ക്കിടക വാവുദിനത്തില്‍ ബലിതര്‍പ്പണത്തിന് എത്തുന്ന അരുവിക്കരയില്‍ നൂറുപേര്‍ക്ക് ഇരിക്കാവുന്ന ബലിമണ്ഡപമാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണവേളയില്‍തന്നെ
ബലിമണ്ഡപത്തിന്റെ സൗകര്യക്കുറവുകള്‍ ചര്‍ച്ചയായെങ്കിലും മാറ്റം വരുത്താന്‍ അധികൃതര്‍ തയ്യാറായില്ല. വൈദ്യുതി ഇനിയും കടന്നുവന്നിട്ടില്ലാത്ത ബലിക്കടവിന്റെ അവസ്ഥ ശോചനീയമാണ്. ടോയ്ലറ്റ് കോംപ്ലക്സ് എന്നത് ഈ വര്‍ഷവും വിശ്വാസികള്‍ക്ക് സ്വപ്നം മാത്രം. ബലിയര്‍പ്പിക്കാന്‍ എത്തുന്ന സ്ത്രീകള്‍ക്ക് വസ്ത്രം മാറുവാനുള്ള സംവിധാനം പോലും അരുവിക്കരയിലില്ല. കര്‍ക്കിടക വാവുദിനത്തില്‍ മാത്രമല്ല അരുവിക്കരയിലെ സപ്ത മാതൃദേവീ ക്ഷേത്രത്തില്‍ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കാന്‍ തിരക്ക്. വര്‍ഷം മുഴുവന്‍ ബലിപൂജയ്ക്കായി ഭക്തര്‍ എത്തുന്ന തലസ്ഥാനത്തെ പ്രശസ്തമായ ബലിക്കടവാണ് അരുവിക്കരയിലേത്. കര്‍ക്കിടക വാവിന് തിരുവനന്തപുരം, നെടുമങ്ങാട്, ആര്യനാട്, വെള്ളനാട്, കാട്ടാക്കട എന്നീ ഡിപ്പോകളില്‍ നിന്ന് കെഎസ്ആര്‍റ്റിസി സ്പെഷ്യല്‍ സര്‍വീസുകള്‍ അരുവിക്കര ഡാമിലേക്ക് നടത്താറുണ്ട്. ഡാമിനുള്ളിലെ ഗ്രൗണ്ടില്‍ ബലിക്കെത്തുന്നവരെ എത്തിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഈ ഗ്രൗണ്ടില്‍ ഓപ്പണ്‍ എയര്‍ സ്റ്റേഡിയം നിര്‍മ്മിച്ചതിനാല്‍ ഈ വര്‍ഷം മുതല്‍ വാഹനങ്ങള്‍ക്ക് ഡാമിലേക്ക് പ്രവേശനമില്ല. ഇതോടെ ട്രാന്‍സ്പോര്‍ട്ട് ബസില്‍ വരുന്ന വിശ്വാസികള്‍ അരുവിക്കര സ്കൂള്‍ ജംഗ്ഷനിലോ, മുള്ളിലവിന്മൂടിലോ ഇറങ്ങി ഒരുകിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാലേ ബലിക്കടവില്‍ എത്താനാവു. ഓരോവര്‍ഷവും അരുവിക്കരയില്‍ അസൗകര്യങ്ങളുടെ പട്ടിക ഏറുന്നതിനാല്‍ ഈ ദുരിതക്കടവില്‍ ബലിയര്‍പ്പിക്കാന്‍ ഭക്തരുടെ എണ്ണത്തിലും വലിയ കുറവാണ് അനുഭവപ്പെടുന്നത്. അരുവിക്കര പഞ്ചായത്തും വാട്ടര്‍ അതോറിറ്റി അധികൃതരുമൊക്കെ അരുവിക്കരയെ ലോക പ്രശസ്തമാക്കുന്ന ബലിതര്‍പ്പണത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: