പെടിമറ്റം: പെടിമറ്റം അഞ്ചലവ് തെക്കുംതല റോഡില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം വര്‍ദ്ധിച്ചതായി പരാതി. റോഡ് തകര്‍ന്ന് കിടക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. ആറ് വര്‍ഷത്തിലേറെയായി റോഡിന്റെ പുനര്‍ നിര്‍മ്മാണം നടത്തിയിട്ട്. വണ്ടി നിറുത്തിയിട്ട് മദ്യപിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മാല പൊട്ടിക്കാനും ഇവിടെ ശ്രമം നടന്നിരുന്നു. ആള് താമസമില്ലാതെ റബ്ബര്‍ തോട്ടത്തിന്റെ നടുവിലൂടെ പോകുന്ന ഈ റോഡിനെ ഇരുപതോളം കുടുംബങ്ങള്‍ ആശ്രയിക്കുന്നുണ്ട്.
വഴി തകര്‍ന്ന് കിടക്കുന്നതിനാല്‍ ഈ വഴിയെ വരാന്‍ ഒട്ടോറിക്ഷാകാര്ക്കും മടിയാണ്. നേരത്തെ സ്കൂള്‍ ബസ് ഓടിയിരുന്ന ഈ റുട്ടില് റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാല്‍ സ്കൂള്‍ ബസും വരാതെയായി. വിദ്യാര്‍ത്ഥികള്‍ കിലോമിറ്ററുകള്‍ നടന്ന് വേണം സ്കൂളിലെത്താന്‍. രാത്രി കാലങ്ങളില്‍ മാലിന്യം തള്ളുന്നതും പതിവാണ്. വീട്ടുമാലിന്യങ്ങള്‍ മുതല്‍ ഇറച്ചി മാലിന്യങ്ങള്‍ വരെയാണ് റോഡിന്റെ ഇരുവശങ്ങളിലും തള്ളുന്നത്. ഇത് കാല് നടക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
മദ്യപാനികളുടെയും സാമൂഹ്യ വിരുദ്ധരുടെയും വിഹാര കേന്ദ്രമായി മാറിയിരിക്കുന്ന ഇവിടെ സുരക്ഷയൊരുക്കുന്നതിനായി അധികാരികള്‍ ശ്രമിക്കുന്നില്ലെന്നാണ് പ്രദേശ വാസികളുടെ പരാതി. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ പുനര്‍ നിര്‍മ്മാണത്തിന് പഞ്ചായത്ത് മുന്കൈയെടുക്കാത്തതിലുള്ള പരാതിയും ഇവര്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: