കൊച്ചി: അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമായുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ അഡ്വക്കറ്റ് ജനറല്‍ അധ്യക്ഷനായി സ്ഥിരം സമിതി. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ മുഴുവന്‍ അഭിഭാഷകരേയും പ്രതിനിധീകരിക്കുന്ന ബാര്‍ കൗണ്‍സില്‍ പ്രതിനിധി, ഹൈക്കോടതി അഭിഭാഷക അസോസിയേഷന്, പത്രപ്രവര്‍ത്തക യൂണിയന് എന്നിവയുടെ മൂന്നു വീതം പ്രതിനിധികള്‍ അടങ്ങിയതാവും സമിതി. പോലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത്തരം യോഗങ്ങളില്‍ സംസ്ഥാന പോലീസ് ചീഫിനെ കൂടി വിളിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഓരോ പ്രശ്നങ്ങളിലും പ്രതിഷേധവും പ്രക്ഷോഭവും ഉയരും മുമ്പേ സമിതിയോഗം ചേര്‍ന്ന് പരിഹാരം കണ്ടെത്തും. ഹൈക്കോടതിക്കുള്ളിലെ പ്രശ്നങ്ങള്‍ ചീഫ് ജസ്റ്റിസുള്പ്പടെയുള്ള ഹൈക്കോടതി സംവിധാനത്തിന്റെ തീരുമാനമുണ്ടാകും.
അയ്യായിരത്തോളം അഭിഭാഷകരാണ് ഹൈക്കോടതിയിലുള്ളത്. നൂറില്‍ താഴെ മാത്രമാണ് അവിടെ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം. ഇവര്‍ തമ്മിലുള്ള സംഘര്‍ഷം ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്. ഇരുകൂട്ടരും എരി പകരുന്ന നിലപാടുകള്‍ ഇനിയുണ്ടാകാതെ നോക്കണം.
ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍, ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പ്രതിനിധികള്‍, പത്രപ്രവര്‍ത്തക യൂണിയന് പ്രതിനിധികള്‍ എന്നിവരുമായി പ്രത്യേകം നടത്തിയ ചര്‍ച്ചയിലാണ് തര്‍ക്കങ്ങള്‍ക്ക് പരിഹാരമായത്. അഡ്വക്കറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദ്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന് മഞ്ചേരി ശ്രീധരന് നായര്‍, അസി.സോളിസിറ്റര്‍ ജനറല്‍ അഡ്വ.എന്‍. നഗരേഷ്, സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹന്‍, അഡീഷണല്‍ അഡ്വ.ജനറല്‍മാരായ കെ.കെ. രവീന്ദ്രനാഥ്, രഞ്ജിത് തമ്പാന് തുടങ്ങിയവര്‍ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
സംഭവങ്ങള്‍ക്കിടെ അഡ്വക്കറ്റ് ജനറല്‍ മുന്‍കയ്യെടുത്ത് നടത്തിയ ചര്‍ച്ചയിലെ ജുഡീഷ്യല്‍ അന്വേഷണവും പൊലീസ് കേസ് അന്വേഷണവും തുടര്‍ന്നും നടക്കട്ടെയെന്നും ഇരുകൂട്ടരും സമ്മതിച്ചിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള ശുപാര്‍ശ ലഭിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ചര്‍ച്ചയില്‍ പത്രപ്രവര്‍ത്തക യൂണിയന് ജില്ല പ്രസിഡന്റ് കെ.രവികുമാര്‍, സെക്രട്ടറി എസ്.ഉണ്ണികൃഷ്ണന്, സംസ്ഥാന വൈസ് പ്രസിഡന്റ് ആര്.ഗോപകുമാര്‍, നിയമകാര്യലേഖകരെ പ്രതിനിധീകരിച്ച് റോസമ്മ ചാക്കോ, ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് ജോസഫ് ജോണ്‍, ഹൈക്കോടതി അഡ്വ.അസോസിയേഷന് പ്രസിഡന്റ് എസ്.യു. നാസര്‍, വൈസ് പ്രസിഡന്റുമാരായ ഷീലദേവി, കൃഷ്ണദാസ് പി.നായര്‍, സെക്രട്ടറി ജഗന് എബ്രഹാം, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: