കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി നാല് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചി വാട്ടര്‍ മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കീലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തില്‍ ഇതുവരെ ഒരിടത്തും നടപ്പാക്കിയിട്ടില്ലാത്ത ആദ്യ നഗര ജലയാത്രാ പദ്ധതിയാണ് കൊച്ചി വാട്ടര്‍ മെട്രോ. പദ്ധതിയ്ക്ക് 78 ആധുനിക ബോട്ടുകളുടെ സേവനം ലഭ്യമാകും.
വേമ്പനാട് കായലിന്റെ തീരങ്ങളിലും ദ്വീപുകളിലും താമസിക്കുന്നവര്‍ക്ക്, ആഗോളനഗരങ്ങളായ ഹോങ്കോംഗിലെയും ഇസ്താംബൂളിലെയും പോലെ കൊച്ചിയിലെ നഗരകേന്ദ്രങ്ങളിലേയ്ക്കു സൗകര്യപ്രദമായും സുരക്ഷിതമായും എത്തിച്ചേരാനാകും. 747 കോടി രൂപ മുതല്‍ മുടക്കുള്ള കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയില്‍ ജെട്ടികള്‍ക്കും തീരപ്രദേശത്തെ റോഡുകള്‍ മെച്ചപ്പെടുത്തുന്നതിനും മികച്ച തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനും നിര്‍ദേശമുണ്ട്.
ജര്‍മ്മന്‍ സര്‍ക്കാരിന്റെ ഫണ്ടിംഗ് ഏജന്‍സിയായ കെഎഫ്ഡബ്ല്യൂ ഈ പദ്ധതിയുടെ 80 ശതമാനം ചെലവുകള്‍ക്ക് ആവശ്യമായ 580 കോടി രൂപ വായ്പയായി ലഭ്യമാക്കും.
മന്ത്രി എ.കെ. ശശീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.കെ.വി. തോമസ് എം.പി., എസ്.ശര്‍മ എംഎല്‍എ, വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, കെ.എഫ്.ഡബ്ല്യൂ. പ്രതിനിധി ഡോ. കെര്‍ഡ് ട്രസര്‍, എംഎല്‍എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, വി.ഡി. സതീശന്, പി.ടി. തോമസ്, ഹൈബി ഈഡന്, കെ.ജെ. മാക്സി, എം. സ്വരാജ്, മേയര്‍ സൗമിനി ജയിന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു, കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്, ഫിനാന്‍സ് ഡയറക്ടര്‍ എബ്രഹാം ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: