തിരുവനന്തപുരം: ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസ് ലക്ഷ്യമിടുന്നത് തൊഴിലാളിക്ഷേമവും രാജ്യപുരോഗതിയുമാണെന്ന് ക്ഷേത്രീയ സംഘടനാ സെക്രട്ടറി സുകുമാര്‍. ഏതു സര്‍ക്കാര്‍ വന്നാലും തൊഴിലാളികളുടെ നന്മയും സ്വത്വവും കാത്തുസൂക്ഷിക്കാന്‍ ബിഎംഎസ് പ്രതിജ്ഞാബദ്ധമാണ്.
അതേസമയം തൊഴിലാളി സംഘടനകള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പോഷകസംഘടനകളാകരുതെന്ന നിര്‍ബന്ധവും ബിഎംഎസിനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് ജില്ലാ ബിഎംഎസ് കാര്യാലയത്തില്‍ പാപ്പനംകോട് ഉപമേഖലയുടെ നേതൃത്വത്തില്‍ നടന്ന ബിഎംഎസ് സ്ഥാപനദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അയ്യായിരത്തിലധികം രജിസ്റ്റര്‍ ചെയ്ത തൊഴിലാളി സംഘടനകള്‍ ബിഎംഎസിന്റെതായുണ്ട്. ആകെ അംഗസംഖ്യ ഇപ്പോള്‍ രണ്ടുകോടിക്കടുത്തുവരും. 1955 ല്‍ ബിഎംഎസ് സ്ഥാപിതമായപ്പോള്‍ വളരില്ലെന്നാക്ഷേപിച്ച കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് ഇന്ന് കേരളത്തിലുള്‍പ്പെടെ ഒരു തൊഴിലാളിസമരം വിജയിപ്പിക്കണമെങ്കില്‍ ബിഎംഎസ് സഹായം വേണം. ആത്മാര്‍ത്ഥതയുള്ള തൊഴിലാളികളാണ് ബിഎംഎസിനെ വളര്‍ത്തിയത്. ബംഗാളില്‍ തൊഴിലാളികളുടെ സമരത്തിനെതിരെ നിലപാടെടുത്തത് മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവാണ്.
എന്നാല്‍ അവിടെ സിപിഎമ്മിനെ എതിര്‍ത്ത് സമരം ചെയ്യാന്‍ സിഐടിയുവിന് കഴിഞ്ഞില്ല. ബിഎംഎസിന് ഈ ഗതികേടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരിക്കുന്ന പാര്‍ട്ടി ഏതായാലും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അതനുസരിച്ച് മാറ്റിവയ്ക്കേണ്ടതില്ല. തൊഴിലാളി സംഘടനകളുമായി ആലോചിക്കാതെ സര്‍ക്കാരുകള്‍ ഏകപക്ഷീയ നിലപാടെടുക്കരുതെന്നാണ് ബിഎംഎസ് ആവശ്യപ്പെടുന്നത്.
തൊഴിലാളി വെറും കൂലിക്കാരനല്ല. രാജ്യത്തിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കുന്നവരാണ് തൊഴിലാളികള്‍. ജനസംഖ്യയുടെ 40 ശതമാനം തൊഴിലാളികളാണ്. അവരെ നശിപ്പിക്കാന്‍ ബിഎംഎസ് ഒരിക്കലും തയ്യാറല്ല. അതിനാല്‍ തന്നെ ഭാരത സര്‍ക്കാരിന്റെ കീഴില്‍ വരുന്ന 33 മേഖലകളിലും ബിഎംഎസിന്റെ ശക്തമായ സാന്നിദ്ധ്യമുണ്ട്. ഇന്ത്യന്‍ ലേബര്‍ കോണ്‍ഗ്രസിന്റെ വൈസ് ചെയര്മാന് ബിഎംഎസില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക അസമത്വം ഇല്ലാതാക്കണമെന്നാണ് ബിഎംഎസ് ഉദ്ദേശിക്കുന്നത്. തൊഴിലാളികളുടെ ജീവിതനിലവാരം ഉയരണം. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ സംഘടനയെ കൂടുതല്‍ വ്യാപിപ്പിക്കണം. ബിഎംഎസ് പ്രവര്‍ത്തകര്‍ നല്ല തൊഴിലാളിയും അതിലൂടെ നല്ല തൊഴിലാളി നേതാവായും വളരണം.
ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ഇവിടെ നിര്‍മിക്കണം. അതിന് തൊഴിലാളികളുടെ ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടാകും. അനര്‍ഹമായ ആനുകൂല്യങ്ങള്‍ തൊഴിലാളിക്ക് നല്‍കേണ്ട. എന്നാല്‍ അവകാശപ്പെട്ടത് തടഞ്ഞുവയ്ക്കുകയുമരുത്. വരുന്ന അഞ്ചുവര്‍ഷം കേരളത്തില്‍ കഠിനമായി പ്രവര്‍ത്തിക്കണം. കാരണം ഇടതുസര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെ ഇടതു തൊഴിലാളി സംഘടനകള്‍ ഒരു സമരവും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
മേഖലാ പ്രസിഡന്റ് പ്രേമന് ആദ്ധ്യക്ഷം വഹിച്ചു. മേഖലാ സെക്രട്ടറി സുനില്‍ സ്വാഗതം പറഞ്ഞു. കരമന മേഖലാ സെക്രട്ടറി ബാബു, മേഖലാ പ്രസിഡന്റ് തുളസീധരന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: