തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ സംസ്ഥാനകൗണ്‍സിലില്‍ രൂക്ഷവിമര്‍ശനം. അധികാരമേറ്റശേഷം മുഖ്യമന്ത്രി കൈക്കൊണ്ട തീരുമാനങ്ങള്‍ മുഴുവനും ഏകപക്ഷീയമാണെന്നും ജനാധിപത്യമര്യാദകള്‍ പാലിക്കുന്നില്ലെന്നുമാണ് കൗണ്‍സിലില്‍ ഉയര്‍ന്ന പ്രധാന ആരോപണങ്ങള്‍. എം.കെ. ദാമോദരന്റെതുള്പ്പെടെയുള്ള വിഷയങ്ങള്‍ വിവാദമാക്കിയത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നും കൗണ്‍സിലില്‍ അംഗങ്ങള്‍ കുറ്റപ്പെടുത്തി.
ധനമന്ത്രി തോമസ് ഐസക്കിന്റെ പുതുക്കിയ ബജറ്റിനെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നു. ബജറ്റില്‍ സിപിഐക്ക് ലഭിച്ച വകുപ്പുകള്‍ക്ക് വേണ്ടത്ര ഗൗരവം ലഭിച്ചില്ലെന്നാണ് വിമര്‍ശനത്തിന്റെ കാതല്‍. ബോര്‍ഡ്, കോര്‍പ്പറേഷനുകളിലേക്കുള്ള നിയമനം അധികം നീട്ടിക്കൊണ്ടു പോകരുതെന്ന അഭിപ്രായവും കൗണ്‍സില്‍ ഉന്നയിച്ചു.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിദ്ധ്യത്തിലായിരുന്നു അംഗങ്ങളുടെ രൂക്ഷവിമര്‍ശനം. സിപിഐ എന്നൊരു പാര്‍ട്ടി മന്ത്രിസഭയിലുണ്ടെന്ന ചെറുവിചാരം പോലുമില്ലാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന് പെരുമാറുന്നത്. സ്വയം തീരുമാനങ്ങളെടുക്കുന്നു, അവ നടപ്പാക്കാന്‍ ശ്രമിക്കുന്നു.
മുഖ്യമന്ത്രിക്ക് ഇത്രയധികം ഉപദേശകന്മാര് എന്തിനെന്ന ചോദ്യവും കൗണ്‍സിലില്‍ ഉയര്‍ന്നു. കേരളം കണ്ട മികച്ച മുഖ്യമന്ത്രിയായ സി. അച്യുതമേനോന് ഒരേയൊരു പൊളിറ്റിക്കല്‍ സെക്രട്ടറി മാത്രമാണ് ഉണ്ടായിരുന്നത്. ഇത് മുഖ്യമന്ത്രി തിരിച്ചറിയണമെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി എം.കെ. ദാമോദരനെ നിയമിച്ചത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കി.
മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളോട് വിശദീകരിക്കേണ്ടെന്ന തീരുമാനവും സംശയങ്ങള്‍ക്കിട നല്‍കുന്നതാണ്. വിവരാവകാശ നിയമപ്രകാരം മന്ത്രിസഭാ തീരുമാനങ്ങള്‍ നല്‍കാനാകില്ലെന്ന നിലപാട് ഒട്ടുംശരിയല്ല. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം വേണ്ടെന്ന തീരുമാനം മുഖ്യമന്ത്രിയുടെ മാത്രമാണ്.
ദാമോദരന്‍ നിയമോപദേഷ്ടാവ് സ്ഥാനത്തു നിന്ന് പിന്മാറിയത് വിവാദങ്ങള്‍ക്ക് താത്കാലിക വിരാമമിട്ടെങ്കിലും സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റതായും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കുമെന്ന് മാത്രമാണ് കാനം രാജേന്ദ്രന് കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞത്.
ഗോഡ്ഫാദര് പരാമര്‍ശത്തില്‍ ബിജിമോള്‍ എംഎല്‍എയുടെ വിശദീകരണം തൃപ്തമല്ലെന്ന് യോഗം പൊതുവികാരം പ്രകടിപ്പിച്ചു. നടപടിയെടുക്കേണ്ടെങ്കില്‍ വ്യക്തമായ കാരണം ബോധിപ്പിക്കാന്‍ ബിജിമോളോട് നിര്‍ദ്ദേശിക്കാനും തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് അവലോകനത്തില്‍ ജയിച്ചാല്‍ മന്ത്രിയാണെന്ന തരത്തില്‍ നെടുമങ്ങാട് പ്രചാരണം നടത്തിയ സി. ദിവാകരന്റെ ശൈലിയെ വിമര്‍ശിച്ചു. അത് കമ്മ്യൂണിസ്റ്റ് രീതിക്ക് ചേര്‍ന്നതല്ലെന്നായിരുന്നു വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: