തിരുവനന്തപുരം: അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് വിവാദമായ സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതിയുടെ പ്രസിഡന്റായി വീണ്ടും ടി.പി. ദാസന് ചുമതലയേറ്റു. മുന്‍ പ്രസിഡന്റ് അഞ്ജുബോബി ജോര്‍ജ് രാജിവച്ച ഒഴിവിലേക്കാണ് ദാസന് ചുമതലയേല്‍ക്കുന്നത്. നേരത്തെ അഞ്ജു നല്കിയ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ ഇടപാടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരിക്കെയാണ് ദാസനെ വീണ്ടും പ്രസിഡന്റാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
2006-11 കാലത്ത് നടന്ന സ്പോര്‍ട്സ് ലോട്ടറിയില്‍ വന്‍ സാമ്പത്തിക ക്രമക്കേടുണ്ടായെന്നും കൗണ്‍സിലിന് കോടികളുടെ നഷ്ടമുണ്ടായെന്നുമുള്ള പരാതി നിലനില്‍ക്കുമ്പോഴാണ് ദാസന് ചുമതലയേല്‍ക്കുന്നത്. ദാസനൊപ്പം മറ്റ് ഭരണസമിതി അംഗങ്ങളും ചുമതലയേറ്റിട്ടുണ്ട്. മുന്‍ അത്ലറ്റ് മെഴ്സിക്കുട്ടനാണ് വൈസ് പ്രസിഡന്റ്. കെ.സി. ലേഖ, ജോര്‍ജ് തോമസ്, ടി.ഐ. മനോജ്, എം.ആര്. രഞ്ജിത്, എസ്യ രാജീവ്, ഒ.കെ. വിനീഷ്, ഡി. വിജയകുമാര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
അതേസമയം സ്പോര്‍ട്സ് കൗണ്‍സില്‍ അഴിമതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘം പരാതിക്കാരിയായ അഞ്ജു ബോബി ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്തി. പരാതി സംബന്ധിച്ച പ്രാഥമികവിവരങ്ങളാണ് അന്വേഷണസംഘത്തലവനായ വിജിലന്‍സ് സിഐ അജിത്കുമാര്‍ അഞ്ജുവില്‍ നിന്ന് ശേഖരിച്ചത്.
അഴിമതി സംബന്ധിച്ച് തന്റെ കൈവശമുള്ള തെളിവുകള്‍ പിന്നീട് ഹാജരാക്കാമെന്നും കാര്യങ്ങള്‍ വിശദമായി എഴുതി നല്‍കാമെന്നും അഞ്ജു ബോബി ജോര്‍ജ് വിജിലന്‍സ് സംഘത്തെ അറിയിച്ചു. യാത്രയ്ക്കിടെയാണ് അഞ്ജു തിരുവനന്തപുരത്തെത്തി അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: