കണ്ണൂര്‍: അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലുള്ള വീഴ്ചയും, യൂനിവേഴ്സിറ്റി അധികൃതരുടെ കെടുകാര്യസ്ഥതയും കാരണം കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ കീഴില്‍ പാലയാട് പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് അടച്ച് പൂട്ടല്‍ ഭീഷണിയില്‍. നിയമവിദ്യാലയങ്ങള്‍ നിര്‍ബന്ധമായും എടുക്കേണ്ട ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷന് 2015 മുതല്‍ പാലയാട് ക്യാംപസിന് ലഭിച്ചിട്ടില്ല. അടിസ്ഥാന സൗകര്യമായ സ്വന്തമായ കെട്ടിടം, ആവശ്യമായ സ്ഥിരം ജീവനക്കാര്‍, ലൈബ്രറി അനധ്യാപക ജീവനക്കാര്‍ തുടങ്ങിയവ ഇല്ലാത്തതിനാല്‍ 2005 ല്‍ ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യ പാലയാട് സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന്റെ രജിസ്ട്രേഷന് ക്യാന്‍സല്‍ ചെയ്തിരുന്നു. തുടര്‍ന്ന് അന്നത്തെ സിന്റിക്കേറ്റ് മൂന്ന് വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യമൊരുക്കുമെന്ന ഉറപ്പിന്മേല് രജിസ്ട്രേഷന് നിലനിര്‍ത്തുകയായിരുന്നു. 150000 രൂപ പിഴയൊടുക്കിയതിന് ശേഷമാണ് മൂന്ന് വര്‍ഷത്തേക്ക് ബാര്‍ കൗണ്‍സിലിന്റെ രജിസ്ട്രേഷന് മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിക്കൊടുത്തത്. എന്നാല്‍ തുടര്‍ന്നും അടിസ്ഥാന സൗകര്യമൊരുക്കുന്നതിനോ രജിസ്ട്രേഷന് പുതുക്കുന്നതിനോ അധികൃതര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് എബിവിപി നേതൃത്വം അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നത്.
2014 ല്‍ സ്ഥിരം കെട്ടിടമുണ്ടാക്കിയെങ്കിലും ബാര്‍കൗണ്‍സില്‍ നിഷ്കര്‍ഷിക്കുന്ന സ്ഥിര നിയമനമുള്‍പ്പടെയുള്ള സൗകര്യമൊരുക്കാന്‍ യൂനിവേഴ്സിറ്റി അധികൃതര്‍ തയ്യാറായില്ല. നാക് സംഘം കണ്ണൂര്‍ യൂനിവേഴ്സിറ്റി സന്ദര്‍ശിച്ചതിന് ശേഷമാണ് യൂനിവേഴ്സിറ്റി അധികൃതര്‍ സ്കൂള്ഓഫ് ലീഗല്‍ സ്റ്റഡീസിന്റെ അംഗീകാരത്തെകുറിച്ച് ചിന്തിക്കുന്നത് പോലും. 2005 മുതല്‍ ഫീസും മറ്റ് അനുബന്ധ തുകകളും വര്‍ദ്ധിപ്പിച്ചപ്പോഴും ക്യാംപസിന്റെ വികസനത്തിനോ, ലീഗല്‍ സ്റ്റഡീസിന്റെ രജിസ്ട്രേഷനോ വേണ്ടി മാറിമാറി വന്ന ഭരണ സമിതികള്‍ ഒന്നും ചെയ്തില്ല എന്നതാണ് വസ്തുത. ക്യാംപസ് മോഡി പിടിപ്പിക്കുന്നതിനും, മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടിയും കോടികള്‍ മുടക്കുമ്പോഴാണ് നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ തന്നെ ബാധിക്കുന്ന അതീവ ഗൗരവമായ വിഷയത്തില്‍ യൂനിവേഴ്സിറ്റി അധികൃതര്‍ മുഖം തിരിച്ച് നില്‍ക്കുന്നത്. യൂനിവേഴ്സിറ്റിയുടെ അലംഭാവത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് എബിവിപി നിയമ വിദ്യാര്‍ത്ഥി സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ജിത്ത് നാളെ രാവിലെ 10 മണിമുതല്‍ യൂനിവേഴ്സിറ്റിക്ക് മുന്നില്‍ നിരാഹാര സമരമാരംഭിക്കും. കെ.രഞ്ജിത്ത്, ജില്ലാ കണ്‍വീനര്‍ ടി.വി.പ്രേംസായി, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.അനൂപ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: