കുന്നത്തൂര്‍: ശൂരനാട് വടക്ക് ആനയടി കോട്ടപ്പുറത്ത് സ്വകാര്യബസും ടിപ്പര്‍ലോറിയും നേര്‍ക്ക്നേര്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ 8 ന് കൊല്ലം-തേനി ദേശീയ പാതയില്‍ കോട്ടപ്പുറത്തെ വളവിലാണ് അപകടം നടന്നത്. ഭരണിക്കാവില്‍ നിന്നും ചെങ്ങന്നൂരിലേക്ക് പോയ സ്വകാര്യ ബസും താമരക്കുളത്ത് നിന്ന് മണ്ണുമായെത്തിയ ടിപ്പറുമാണ് അപകടത്തില്‍പ്പെട്ടത്. ബസ് യാത്രക്കാരായ 15 പേര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ശാസ്താംകോട്ട, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളില്‍ ചികിത്സ തേടി. ടിപ്പറിന്റെ സ്റ്റിയറിംഗ് തകരാറാണ് അപകടകാരണമെന്ന് പറയപ്പെടുന്നു.
പതാരം ബിനുഭവനത്തില്‍ പുഷ്പലത(44), വിഷ്ണുഭവനത്തില്‍ രജനി(49), ആനയടി കന്നേറ്റിവീട്ടില് സുധര്‍മ്മ(49), ഇടയ്ക്കാട് ആരതി ഭവനത്തില്‍ ആരതി(20), ശാസ്താംകോട്ട കല്ലുംപുറത്ത് റിന്‍സി(23), വെസ്റ്റ് കല്ലട സ്വദേശി സോജി(22), ശൂരനാട് വടക്ക് വടക്കേതറ വീട്ടില്‍ ലില്ലി(58), മുളവന സ്വദേശി ദിലീപ്(40), ശൂരനാട് വേളങ്ങര വീട്ടില്‍ സുനിത(45), പള്ളിശ്ശേരില്‍ സ്വദേശി റംലത്ത് (49), പോരുവഴി പുത്തന്‍പുരയില്‍ ജമീല(46), പനപ്പെട്ടി സദ്ഗമയില്‍ ഗിരിജാകുമാരി(46), പനപ്പെട്ടി വടക്കേപുരയില്‍ വിജയലക്ഷ്മി(28), ശൂരനാട് ചന്ദ്രവിലാസത്തില്‍ രാധ(48) ആനയടി സ്വദേശി ലീലാമ്മ, ഷംനാദ്, നൗഫിയ(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മുന്‍വശത്തിരുന്നവരാണ് അപകടത്തില്‍ പരിക്കേറ്റവരില്‍ ഭൂരിഭാഗവും. അപകടം മൂലം ഒന്നര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തത് ഇവിടങ്ങളില്‍ അപകടം നിത്യസംഭവമായിട്ടുണ്ട്. ശൂരനാട് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: