പുനലൂര്‍: ബിവറേജസ് ഔട്ട് ലെറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പുനലൂരില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ രൂക്ഷം. സംഘര്‍ഷ സാധ്യതയുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് പുനലൂര്‍ ടി.ബി.ജംഗ്ഷനില്‍ ഔട്ട്ലെറ്റ് സ്ഥാപിക്കാന്‍ ബിവറേജസ് കോര്പ്പറേഷന് അധികൃതര്‍ നീക്കം നടത്തിയത്. എന്നാല്‍ നൂറുകണക്കിന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. സ്ത്രീകള്‍ അടക്കമുള്ളവരാണ് സമരത്തില്‍ പങ്കെടുത്തത്. ഇതിനെത്തുടര്‍ന്ന് നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി.
പുനലൂര്‍ രാംരാജ് തീയറ്ററിന് സമീപത്തായിരുന്നു നേരത്തെ ബിവറേജസ് ഷോപ്പ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധത്തെത്തുടര്‍ന്ന് ഇവിടെ നിന്നും ഔട്ട്ലറ്റ് കലയനാട്ടേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഇവിടെയും പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരാണ് കലയനാട്ടും പ്രതിഷേധവുമായി രംഗത്ത് എത്തിയത്. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഔട്ട്ലെറ്റ് വീണ്ടും പുനലൂര്‍ നഗരത്തില്‍ മുമ്പു പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തേക്ക് മാറ്റാന്‍ നോക്കി. എന്നാല്‍ അവിടെ റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ പ്രതിഷേധവുമായി എത്തി. അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്ത് എത്തിയതോടെ അവിടെയും പ്രതിഷേധമിരമ്പി. തുടര്‍ന്നാണ് സൗകര്യപ്രദമായ സ്ഥലമെന്ന നിലയില്‍ ടി.ബി.ജംഗ്ഷനില്‍ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഔട്ട്ലെറ്റ് മാറ്റാന്‍ ശ്രമിച്ചത്. ഇവിടെയും പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: