പത്തനാപുരം: അന്തര്സംസ്ഥാനദേശീയപാതക്ക് സമാന്തരമായുള്ള അലിമുക്ക്-അച്ചന്‍കോവില്‍ പാതയിലെ പാലം അപകടത്തിലായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. പുതിയ പാലം നിര്‍മ്മിക്കണമെന്ന് പലതവണ ആവശ്യമുയര്‍ന്നിട്ടും നടപടി ഉണ്ടായില്ല.
പാതയില്തുറ ഫോറസ്റ്റ് സ്റ്റേഷന്റെ മുന്നിലെ പാലമാണ് നാളുകളായി അപകടത്തിലായിരിക്കുന്നത്. പിറവന്തൂര്‍, ആര്യങ്കാവ് പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. അച്ചന്‍കോവിലാറിന്റെ പോഷകനദിക്ക് കുറുകെ മുപ്പത് വര്‍ഷം മുന്‍പാണ് പാലം നിര്‍മ്മിച്ചത്. വനംവകുപ്പാണ് നിര്‍മ്മാതാക്കള്‍. അച്ചന്‍കോവിലെ വനംവകുപ്പിന്റെ ഡംബിങ് ഡിപ്പോയില്‍ നിന്നും തടികള്‍ കൊണ്ടുപോകുന്നതിനാണ് പാലം നിര്‍മ്മിച്ചത്. എന്നാല്‍ കാലപഴക്കം കാരണം പാലം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
അടിഭാഗത്ത് നിന്നും കോണ്‍ക്രീറ്റ് പാളികള്‍ ഇളകിപോയി. കൈവരികള്‍ മിക്കതും ഇടിഞ്ഞുപോയി. സമീപത്തെ സംരക്ഷണതൂണുകളുടെ അടിയില്‍ നിന്നും മണ്ണ് നഷ്ടപ്പെട്ടതിനാല്‍ അപകടാവസ്ഥയിലാണ്. പാലം അപകടത്തിലാണെന്ന് പ്രദേശവാസികള്‍ തന്നെ മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. നിരവധി തവണ പാലം പുതുക്കി നിര്‍മ്മിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടും ഫലമുണ്ടായില്ല. അച്ചന്‍കോവില്‍, കുംഭാവുരുട്ടി, മേക്കര, പിമ്പിളി തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകളാണ് ദിവസേന പാലത്തെ ആശ്രയിക്കുന്നത്. ഇതിനുപുറമെ കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങളും കടന്നുപോകുന്നുണ്ട്.’ഭാരം കൂടിയവാഹനങ്ങള് കയറിയാല്‍ ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ് പാലം.
ടിപ്പോയില്‍ നിന്നുള്ള ലോറികള്‍ നിലവില്‍ തമിഴ്നാട് വഴി ചുറ്റിയാണ് പോകുന്നത്.
അച്ചന്‍കോവില്‍-കോന്നി പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായതിനാല്‍ നിരവധി തീര്‍ത്ഥാടകരും ടൂറിസ്റ്റുകളും പാതയെ ആശ്രയിക്കുന്നുണ്ട്. പാലം പുനര്‍നിര്‍മ്മിക്കണമെന്നാവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: