‘എനിക്കെന്താണ് വേണ്ടതെന്നു അങ്ങേയ്ക്ക് സ്വന്തം തപോബലംകൊണ്ടറിയാമല്ലോ!‘ എന്ന് അവൾ പറഞ്ഞപ്പോൾ ‘എനിക്കറിയാം എങ്കിലും നിന്റെ വായിൽ നിന്നും എനിക്കത് കേൾക്കണം‘ എന്നായി മുനി. ദേവേന്ദ്രന്റെ പുത്രി ജയന്തിയാണ് താനെന്നും തന്റെ സഹോദരനാണ് ജയന്തനെന്നും അവൾ പറഞ്ഞു. ‘അങ്ങയെ കാമിക്കുന്ന എന്റെ ആഗ്രഹം അങ്ങയോടൊത്തു രമിച്ചുള്ള ധാർമ്മിക ജീവിതമാണ്. ‘എന്റെ കൂടെ നിനക്ക് പത്തുകൊല്ലം സസുഖം രമിച്ചു വാഴാം. എന്നാൽ അത് മറ്റാരും കാണരുത്’ എന്ന് പറഞ്ഞു മുനിയവളെ പാണിഗ്രഹണം ചെയ്തു. അവർ പത്തുകൊല്ലം ആശ്രമത്തിൽ ആരും കാണാതെ സസുഖം വാണു.
ശുക്രാചാര്യർ തപസ്സുകഴിഞ്ഞു ബലം നേടി വന്നിട്ടുണ്ട് എന്നറിഞ്ഞ ദാനവർ ആശ്രമത്തിൽ ചെന്ന് അന്വേഷിച്ചു. അവർക്ക് മുനിയെ അവിടെ കാണാനായില്ല. എല്ലാ കാത്തിരിപ്പും വൃഥാവിലായി എന്ന് കരുതി അവർ വിഷണ്ണരായി. മുനിയവിടെ ഉണ്ടായിട്ടും അവർക്ക് അദ്ദേഹത്തെ കാണാൻ കഴിയാത്തതിനാൽ അവർ ചിന്താവിഷ്ടരായി മടങ്ങി.
ശുക്രാചാര്യർ ഇങ്ങനെ അദൃശ്യനായി ജയന്തിയോടോത്ത് കഴിയുന്നു എന്നറിഞ്ഞ ഇന്ദ്രൻ ദേവഗുരുവായ ബൃഹസ്പതിയോട് ഇനിയെന്താണ് കരണീയം എന്ന് ചോദിച്ചു. അതനുസരിച്ച് ബൃഹസ്പതി കാവ്യന്റെ രൂപമെടുത്ത് അസുരന്മാരെ ചെന്ന് കണ്ടു. തങ്ങളുടെ ഗുരുവാണെന്ന് കരുതി അസുരന്മാർ അദ്ദേഹത്തെ വണങ്ങി ബഹുമാനിച്ചു. ‘സ്വാഗതം പ്രിയ ശിഷ്യരേ, ഞാനിതാ നിങ്ങളെ സഹായിക്കാൻ ശംഭുവിൽ നിന്നും കിട്ടിയ വരങ്ങളുമായി വന്നിരിക്കുന്നു. എനിക്ക് കിട്ടിയ വിദ്യകൾ ഞാൻ നിങ്ങളെയും പഠിപ്പിക്കാം.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: