ഹരിപ്പാട്: നെഹ്റുട്രോഫി ജലോത്സവത്തില്‍ വിജയകിരീടം നേടാന്‍ ജലരാജാക്കന്മാര് നീരണിഞ്ഞു. പായിപ്പാട് ചുണ്ടനും, ആനാരിപുത്തന്ചുണ്ടനുമാണ് നീരണിഞ്ഞത്. ഇന്നു രാവിലെ അച്ചന്‍കോവില്‍ ആറ്റിലെ പായിപ്പാട് ജലോത്സവ ഫിനിഷിങ് പോയിന്റിലാണ് പായിപ്പാട് ചുണ്ടന് നീറ്റിലിറക്കിയത്.
പായിപ്പാടന് വിശേഷണങ്ങള്‍ക്ക് അതീതനായ പായിപ്പാട് ചുണ്ടന്. 2002ല്‍ ഉമാമഹേശ്വരന്റെ നേതൃത്വത്തിലാണ് പുത്തന്ചുണ്ടന് പണിതിറക്കിയത്. 2005ല്‍ ആദ്യ നെഹ്രുട്രോഫിനേട്ടം, രാജുവടക്കത്ത് ക്യാപ്റ്റനായ കെടിബിസിയുടെ കരുത്തിലാണ് കന്നി വിജയം.
ആ കൂട്ടുകെട്ടില്‍ 2006, 2007 വര്‍ഷങ്ങളില്‍ ഹാട്രിക്ക്പൂര്ത്തിയാക്കി. 2005 മുതല്‍ 2011 വരെ തുടര്‍ച്ചയായി ഫൈനലില്‍ കളിച്ചു. വീണ്ടും 2014ലും ഫൈനലില്‍ ഇടം കണ്ടെത്തി. പ്രഥമ കായംകുളം ജലോത്സവജേതാവ്. പായിപ്പാട് ജലോത്സവം ഉള്‍പ്പടെ നിരവധി നേട്ടങ്ങള്‍ വേറെ… ഇക്കുറി കുമരകം വില്ലേജ് ബോട്ട്കഌബാണ് പായിപ്പടനുമായി പുന്നമടയില്‍ എത്തുക.
അച്ചന്‍കോവില്‍ ആറ്റിലെ ആനാരി കടവിലാണ് ആനാരിപുത്തന്ചുണ്ടന് നീരണിഞ്ഞത്. ഇത് കരയുടെ മൂന്നാം ചുണ്ടനാണ്. 2010 ല്‍ ഉമാമഹേശ്വരന് ആചാരിയുടെ നേതൃത്വത്തിലാണ് പണിതിറക്കിയത്. 2011, 2012, 2013, 2014 വര്‍ഷങ്ങളില്‍ ആനാരി കരുവാറ്റയില്‍ ജലോത്സവത്തില്‍ തുടര്‍ച്ചയായി വിജയിച്ചു.
പായിപ്പാട് ജലോത്സവത്തില്‍ 2012 മുതല്‍ 2015 വരെയും തുടര്‍ച്ചയായി ഫൈനല്‍ കളിച്ച വള്ളം 2012, 13ലും ജയം നേടി. പ്രഥമ പിറവം ജലോത്സവത്തില്‍ വിജയിച്ചു. കല്ലട ജലോത്സവത്തില്‍ 2011 മുതല്‍ തുടര്‍ച്ചയായി ഫൈനലില്‍ മാറ്റുരയ്ക്കുന്നു. 2014ലെ പ്രസിഡന്‍സ് ട്രോഫി ജേതാവ് കൂടിയായ ആനാരിക്ക് നെഹ്രുട്രോഫി ഇതുവരെ നേടാന്‍ കഴിഞ്ഞിട്ടില്ല. ഈ വര്‍ഷം പുന്നമടയില്‍ ചരിത്രം കുറിക്കാം എന്ന വിശ്വാസത്തിലാണ് കരക്കാരും ചുണ്ടന്റെ ആരാധകരും. കാരണം പുന്നമടയില്‍ പലതവണ ചരിത്രവിജയം കുറി കെടിബിസിയാണ് ഇക്കുറി ആനാരിയുമായി പുന്നമടയില്‍ വരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: