തൃശൂര്‍: കെഎസ്എഫ്ഇയിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയായ പ്യൂണ്‍ തസ്തികയുടെ 55 ഒഴിവുകള്‍ നികത്തുന്നതിനായി പിഎസ്സി ശുപാര്‍ശചെയ്ത ഉദ്യോഗാര്‍ത്ഥികളെ നിയമന ഉത്തരവ് നല്‍കാതെ കെഎസ്എഫ്ഇ വട്ടംകറക്കുന്നതായി പരാതി.
2016 ഫെബ്രുവരി മാസം 16-ാം തിയ്യതിയാണ് പിഎസ്സി, കെഎസ്എഫ്ഇക്ക് ശുപാര്‍ശക്കത്ത് നല്‍കിയത്. എന്നാല്‍ അഞ്ചുമാസം കഴിഞ്ഞിട്ടും നിയമന ഉത്തരവ് നല്കാന് വേണ്ട ഒരു നടപടിയും കെഎസ്എഫ്ഇ കൈക്കൊണ്ടിട്ടില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.
2015 വര്‍ഷത്തിലും കെഎസ്എഫ്ഇ നിയമന ശുപാര്‍ശ വൈകിപ്പിച്ചിരുന്നു. 2015 മാര്‍ച്ച് ആറാം തിയ്യതി പിഎസ്സി നല്കിയ 120 എന്‍ജെഡി ഒഴിവുകളിലേക്ക് കെഎസ്എഫ്ഇ നിയമന ശുപാര്‍ശ നല്‍കിയത് ആഗസ്റ്റ് 10നാണ്.
ഇത്തരത്തില്‍ തുടര്‍ച്ചയായി കെഎസ്എഫ്ഇ നിയമം ലംഘിച്ചുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആക്ഷേപമുണ്ട്.
പിഎസ്സിയില് നിന്നും നിയമന ശുപാര്‍ശ ലഭിച്ചുകഴിഞ്ഞാല്‍ മൂന്ന് മാസത്തിനകം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ നിയമത്തിനായി ഉദ്യോഗാര്‍ത്ഥികള്‍ കെഎസ്എഫ്ഇയില്‍ ബന്ധപ്പെടുമ്പോള്‍ വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.
ഇക്കാര്യങ്ങള്‍ കാണിച്ചുകൊണ്ട് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, ധനകാര്യമന്ത്രി എന്നിവര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും, അനുകൂല നടപടി ഉണ്ടായില്ലെങ്കില്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് തങ്ങളെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: