തൊടുപുഴ: ജീപ്പ് മോഷണം പോയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ രണ്ട് പ്രതികളെ കൂടി തമിഴ്നാട്ടില്‍ നിന്നും പോലീസ് പിടികൂടി. കണ്ണൂര്‍ പടിയൂര്‍ അമ്പാട്ട് രമേശന് (45), നാഗര്‍കോവില്‍ മീനാക്ഷിപുരം അമ്മന്‍കോവില്‍ തോപ്പുവരിക്കല് സ്ട്രീറ്റില്‍ നാഗരാജന് (40) എന്നിവരെയാണ് കാളിയാര്‍ സിഐ അഗസ്റ്റിന് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 25-6-2017 ലാണ് വണ്ടമറ്റത്ത് മില്‍ക്കി വൈറ്റ് എന്ന് ഐസ്ക്രീം ഫാക്ടറി നടത്തുന്ന അലോണിന്റെ വീടിന് മുന്നില്‍ നിന്നുമാണ് പിക്-അപ് ജീപ്പ് മോഷണം പോകുന്നത്. മോഷണം പോയ ജീപ്പും ദിവസങ്ങള്‍ നീണ്ട പരിശോധനയ്ക്കൊടുവില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കേസിലെ മറ്റ് രണ്ട് പ്രതികളെ സമാനമായ മറ്റൊരു കേസിലെ അന്വേഷണത്തിനിടെ കരിങ്കുന്നം പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇടനിലക്കാരെക്കുറിച്ച് വിവരം ലഭിക്കുന്നത്. സണ്ണി, ബൈജു എന്നിവരെയാണ് കരിങ്കുന്നം പോലീസ് പിടികൂടിയത്. രമേശനും നാഗരാജനുമാണ് മോഷണ വാഹനങ്ങള്‍ വാങ്ങി തമിഴ്നാട്ടില്‍ പൊളിച്ച് വില്‍ക്കുന്ന ഇടങ്ങളിലേക്ക് മാറ്റുന്നത്. സിസിയുള്ള വാഹനങ്ങളും ഇത്തരത്തില്‍ ചെറിയ വിലക്ക് വാങ്ങി വില്‍പ്പന നടത്തുന്ന സംഘത്തിലും ഇവര്‍ അംഗങ്ങളാണ്. നാഗരാജന് തമിഴ് സിനിമ നിര്‍മാതാവായിരുന്നു. 2012-ല്‍ ആദ്യമായി ഇറങ്ങിയ സിനിമ പൊട്ടിയതോടെ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടായി. ഇതേ തുടര്‍ന്നാണ് ഇയാള്‍ ചെറിയ തട്ടിപ്പ് കേസുകളിലൂടെ വാഹനമോഷണത്തിലേക്കിറങ്ങിയത്. കേരളത്തില്‍ നിന്നുള്‍പ്പെടെ മോഷ്ടിക്കുന്ന വാഹനങ്ങള്‍ തമിഴ്നാട്ടില്‍ പൊളിക്കുന്ന ഇടങ്ങളിലേക്ക് വില്‍പ്പനയ്ക്ക് എത്തിക്കുന്നത് കേസിലെ ആറാം പ്രതിയായ ഇയാളാണ്. രമേശന്റെ പേരില്‍ ഇരിട്ടി, ചന്ദേര, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ കേസുണ്ട്. ഈരാട്ടുപേട്ട, കോതമംഗലം, പാലാ സ്റ്റേഷനുകളില്‍ ഇരുവരെയും പോലീസ് അന്വേഷിച്ച് വരികയാണ്. കാളിയാര്‍ എസ്ഐ സജ്ഞയ്, ഉദ്യോഗസ്ഥരായ ഉബൈസ്, ഷംസ്, വിജേഷ്, ജിമ്മി, സജ്ഞയ്, തൊടുപുഴ ഡിവൈഎസ്പിയുടെ ഷാഡോ എസ്ഐ റ്റി ആര് രാജന്, എഎസ്ഐ അശോകന് എന്നിവരും പോലീസ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ഇരുവരുടേയും തട്ടിപ്പ് കേസുകള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുള്ളതിനാല്‍ പ്രതികളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. കൂടുതല്‍ പ്രതികള്‍ കേസുകളില്‍ പിടിയിലാവാനുണ്ടെന്നും സിഐ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: